
കലിഫോർണിയ: കലിഫോർണിയയിലെ ഈസ്റ്റ‌് ബേയിൽ 33 വർഷമായി താമസിച്ചിരുന്ന ഹർജീത് കൗറിനെ യുഎസിൽ നിന്ന് നാടുകടത്തി. കുടിയേറ്റ രേഖകളില്ലാത്തതിന്റെ പേരിലാണ് നാടു കടത്തൽ. 1992 ൽ പഞ്ചാബിൽനിന്നു രണ്ട് മക്കളുമൊത്ത് പോയ ഹർജീത് കൗറിനെയാണ് (73) ഇമിഗ്രേഷൻ ആൻഡ് കസ്‌റ്റംസ് എൻഫോഴ്സസ്മെന്റ് അധികൃതർ തടവിലാക്കിയത്. കലിഫോർണിയയിലെ ഇന്ത്യൻ തുണിക്കടയിൽ 2 പതിറ്റാണ്ടു കാലം ജോലി ചെയ്തിരുന്ന ഹർജീത് കൗർ മക്കൾക്കും 5 കൊച്ചുമക്കൾക്കുമൊപ്പം യു എസിൽ താമസിച്ചുവരികയായിരുന്നു.
പല തവണ അപേക്ഷിച്ചിട്ടും കുടിയേറ്റ രേഖകൾ അംഗീകരിച്ചുകിട്ടാതെ വന്നതോടെ എല്ലാ വർഷവും സാൻഫ്രാൻസിസ്കോയിലെ ഓഫിസിൽ ഹർജീത് കൗർ സ്വയം ഹാജരായിരുന്നു. കൂടുതൽ പേപ്പറുകൾക്കായി അധികൃതർ ഹർജീതിനെ വിളിച്ചുവരുത്തുകയും ബേക്കേഴ്സ് ഫീൽഡിലെ കേന്ദ്രത്തിലേക്കു മാറ്റുകയുമായിരുന്നു.
ആദ്യം ജോർജിയയിലേക്കും തുടർന്ന് ന്യൂഡൽഹിയിലേക്കും വിമാനം കയറ്റിവിട്ടെന്ന് ഹർജീത്തിന്റെ അഭിഭാഷകൻ ദീപക് അലുവാലിയ പറഞ്ഞു. ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുന്ന ഹർജീത്തിനെ ഒന്നു കാണാനും യാത്ര പറയാനും അവസരം നൽകണമെന്ന ബന്ധുക്കളുടെ ആവശ്യവും അധികൃതർ തള്ളി. ഹർജീതിനെ വിട്ടു കിട്ടാനായി നിരവധി പേർ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു