
അലാസ്‌ക: അലാസ്‌കയില്‍ സമാധാന ചര്‍ച്ചയ്ക്കായെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ കണ്ടശേഷം, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിലെന്‍സ്‌കിയുമായി സംസാരിച്ചുവെന്ന് വൈറ്റ് ഹൗസ്. മാത്രമല്ല, നാറ്റോ നേതാക്കളുമായും ട്രംപ് സംസാരിച്ചുവെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
പുടിനെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിച്ചിട്ടും യുക്രെയ്നിലെ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിന് ഒരു കരാറിലേക്ക് എത്താനായിട്ടില്ല. എന്നാല്‍, യുക്രെയ്നിനെക്കുറിച്ച് ഇരു നേതാക്കളും ഒരു ‘ധാരണ’ ഉണ്ടാക്കിയെന്നും ‘പുതിയ പുരോഗതിയെ തകര്‍ക്കരുതെന്ന്’ യൂറോപ്പിന് മുന്നറിയിപ്പ് നല്‍കിയെന്നും പുടിന്‍ അവകാശപ്പെടുന്നുണ്ട്.
അലാസ്‌ക വിടുന്നതിനുമുമ്പ് ഫോക്‌സ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍, മുന്നോട്ട് പോകാനും ഒരു കരാറിലെത്താനുമുള്ള ഉത്തരവാദിത്തം സെലെന്‍സ്‌കിയുടേതായിരിക്കുമെന്ന് ട്രംപ് തറപ്പിച്ചുപറഞ്ഞു. പക്ഷേ യൂറോപ്യന്‍ രാജ്യങ്ങളുടെ ഇടപെടലും ഉണ്ടാകണമെന്ന് ട്രംപ് പറഞ്ഞു.
സെലെന്‍സ്‌കിയുമായുള്ള ഒരു നീണ്ട സംഭാഷണത്തിന് ശേഷം ട്രംപ് നാറ്റോ നേതാക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍, സെലെന്‍സ്‌കിയില്‍ നിന്നോ യൂറോപ്യന്‍ നേതാക്കളില്‍ നിന്നോ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. നിർണായകമായ വെടിനിർത്തൽ കരാറിലോ മറ്റ് ധാരണകളിലോ എത്താൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും സാധിച്ചില്ല.