
ലാഹോർ: ഇന്ത്യ-പാക് സംഘർഷത്തിന് പിന്നാലെ പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറിന് സ്ഥാനക്കയറ്റം നല്‍കിയെന്ന് റിപ്പോര്‍ട്ട്. സൈന്യത്തിലെ ഏറ്റവും ഉന്നതപദവിയായ ഫീല്‍ഡ് മാര്‍ഷലായാണ് സ്ഥാനക്കയറ്റം നല്‍കുന്നതെന്നാണ് വിവരം. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് അടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യ-പാക് സംഘര്‍ഷമുണ്ടായി ദിവസങ്ങള്‍ക്ക് ശേഷമാണ് ഫീല്‍ഡ് മാര്‍ഷലായുള്ള സ്ഥാനക്കയറ്റം. 2022 ലാണ് പാകിസ്ഥാന്റെ സൈനിക തലവനായി അസിം മുനീറിനെ നിയമിച്ചത്. ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെ പിന്‍ഗാമിയായാണ് അസിം മുനീര്‍ സൈന്യത്തലവനായത്. അയൂബ് ഖാന് ശേഷം പാകിസ്ഥാന്റെ ചരിത്രത്തിലെ ഫീല്‍ഡ് മാര്‍ഷല്‍ ആകുന്ന സൈനിക തലവനെന്ന ഖ്യാതിയാണ് അസിം മുനീര്‍ സ്വന്തമാക്കിയത്. അയൂബ് ഖാന്‍ ഫീല്‍ഡ് മാര്‍ഷല്‍ ആയി സ്വയം പ്രഖ്യാപിക്കുകയായിരുന്നു.