എ സി ജോർജ്
ഹ്യൂസ്റ്റൻ: അമേരിക്കയിലെയും ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും ഇപ്പോഴത്തെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലെ സംഭവ വികാസ പരമ്പരകളെ ആസ്പദമാക്കി – കേരള ഡിബേറ്റ് ഫോറം യുഎസ്എ, സംഘടിപ്പിച്ച ചർച്ചാ സമ്മേളനം ശ്രദ്ധേയമായി. ഈ സംവാദത്തിൽ യോജിപ്പും വിയോജിപ്പും ഉത്കണ്ഠയും രേഖപ്പെടുത്തി പലരും സംസാരിച്ചു. അമേരിക്കൻ ഭരണാധികാരികളുടെ പുതിയ പരിഷ്കാരങ്ങളും നയങ്ങളും ലോക ജനതയെയും പൊതുവായി അമേരിക്കൻ ജനങ്ങളെയും എങ്ങനെ ബാധിക്കുന്നു വെന്നതടക്കമുള്ള കാര്യങ്ങൾ സംവാദത്തിൽ പരിശോധിക്കുകയുണ്ടായി. നിലയ്ക്കാത്ത യുദ്ധങ്ങൾ, യുദ്ധ ഭീക്ഷണികൾ, ലോകത്തിലെ വൻ നഗരമായ ന്യൂയോർക്ക് സിറ്റിയിൽ ഒരു ഇന്ത്യൻ വംശജനായ മംദാനി എന്ന ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് മേയർ സ്ഥാനമേൽക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെയായിരിക്കും? അമേരിക്കയിലെയും ഇന്ത്യയിലെയും ജനാധിപത്യം, ബഹുസ്വരത, മനുഷ്യാവകാശ ലംഘനങ്ങൾ, വർഗീയത, മതേതരത്വം, സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം, സ്വതന്ത്ര തെരഞ്ഞെടുപ്പിൽ നടക്കുന്നു എന്ന് പറയപ്പെടുന്ന അട്ടിമറികൾ, ഇപ്പോൾ കത്തി നിൽക്കുന്ന രാഷ്ട്രീയ വിവാദങ്ങൾ, തുടങ്ങി നിരവധി വിഷയങ്ങൾ ഇവിടെ ചർച്ച ചെയ്യപ്പെട്ടു.
ഇന്ത്യയിലെയും കേരളത്തിലെയും സംഭവവികാസങ്ങൾ ചർച്ച ചെയ്തപ്പോൾ, പൊതുജനങ്ങളെ വിഡ്ഢികളാക്കുന്ന രാഷ്ട്രീയ ഒത്തുകളി, തത്വദീക്ഷയില്ലാത്ത, അവിശുദ്ധമായ രാഷ്ട്രീയ കൂട്ടുകെട്ടുകൾ, പൊതുഖജനാവ് ധൂർത്തടിക്കൽ, ചവിട്ടും തുപ്പും, കേരള രാഷ്ട്രീയക്കാരിൽ നിന്ന് തിരിച്ചടി ഏറ്റിട്ടും അവരെ വീണ്ടും തോളിലേറ്റി പൂജിക്കുന്ന, അമേരിക്കൻ മലയാളികളുടെയും, നേതാക്കളുടെയും ഉളുപ്പില്ലായ്മ തുടങ്ങിയവ കേരള ഡിബേറ്റ് ഫോറം സംവാദത്തിൽ ചർച്ചാ വിഷയം ആയിരുന്നു. ഇന്ത്യയിലെയും കേരളത്തിലെയും ഭരണപ്രതിപക്ഷ കക്ഷികൾ ഉൾപ്പെടുന്ന വിവിധതരം അഴിമതികൾ, അനധികൃത സ്വത്തു സമ്പാദനം, അനധികൃത നിയമനങ്ങൾ, ബന്ധു നിയമനങ്ങൾ, നികുതി വെട്ടിപ്പ്, തട്ടിപ്പ്, ബിനാമി ഇടപാടുകൾ, ലഹരിമരുന്ന്, സ്വർണ്ണക്കടത്ത്, കള്ളക്കടത്ത്, അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ, വിവിധ കുംഭകോണങ്ങൾ, മുടന്തൻ ന്യായങ്ങൾ, പിഴവുകൾ, രാഷ്ട്രീയ പാർട്ടികളുടെ തത്വദീക്ഷ ഇല്ലായ്മ, അവരുടെ കാലുമാറ്റം കാലുവാരൽ, ജനപ്രതിനിധികളെ ചാക്കിട്ടു പിടുത്തം, കൊള്ള, കൊല, ബലാത്സംഗം, മതനേതാക്കളുടെ മേലുള്ള വർഗീയ കക്ഷികളുടെ അഴിഞ്ഞാട്ടം, മതമൗലികവാദം, വർഗീയത, വിലക്കയറ്റം, നികുതി വർധന, അമിത കടമെടുപ്പ്, സ്വന്തക്കാരെ വകുപ്പുകളിൽ തിരുകിക്കയറ്റി ഖജനാവ് കൊള്ള, കടുംവെട്ട്, വികസന മുരടിപ്പ്, രാഷ്ട്രീയ മലക്കം മറിച്ചിലുകൾ, കാലു മാറ്റങ്ങൾ, അവസരവാദം, ഭരണപക്ഷ പ്രതിപക്ഷ ഒത്തുകളി, ആടിനെ പട്ടിയാക്കൽ, പൊതുജനങ്ങളെ കബളിപ്പിക്കലുകൾ, ജനാധിപത്യത്തിൻറെ കടക്കൽ കത്തി, പ്രവാസികളുടെ മേൽ കുതിര കയറ്റം, പ്രവാസികളെ ഞെക്കി പിഴിയൽ, തുടങ്ങിയ എല്ലാ വിഷയങ്ങളും ഇവിടെ ചർച്ചക്ക് വിധേയമാക്കി.
“ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണകക്ഷിയെയോ അവരുടെ ഭരണത്തെയോ വിമർശിക്കുന്നവരെ നാടുകടത്തും കെട്ടുകെട്ടിക്കും അതുപോലെ ഇപ്പോഴത്തെ അമേരിക്കൻ ഭരണകർത്താവിനെ വിമർശിക്കുന്നവരെ തിരിച്ചും തുരത്തും കെട്ടുകെട്ടിക്കും” എന്ന് ഡിബേറ്റിൽ പങ്കെടുത്ത ഒരു വ്യക്തി വളരെ ശക്തമായി തുറന്നടിച്ചപ്പോൾ ഇപ്പോഴത്തെ ഇന്ത്യൻ ജനാധിപത്യത്തെയും അമേരിക്കൻ ജനാധിപത്യത്തെയും താരതപ്പെടുത്തി കൊണ്ടുള്ള ഒരു പഠനമാണ് വേദിയിൽ അരങ്ങേറിയത്. ഇന്ത്യയിൽ വർഗീയത ആളിക്കത്തിച്ച്, ജനങ്ങളെ പമ്പര വിഡ്ഢികളാക്കിക്കൊണ്ട് ജനാധിപത്യത്തെ തന്നെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. അവിടെ ഒരുതരം തിരുവാക്കിനും എതിർവാക്കില്ലാത്ത മാതിരിയാണ് ഭരണം നടക്കുന്നത്. വിവിധ രീതിയിലുള്ള ഭരണഘടന ലംഘനങ്ങൾ നടക്കുന്നു. പ്രതിപക്ഷ കക്ഷികളെ ഭിന്നിപ്പിച്ചുള്ള ഒരു ഭരണമാണ് അവിടെ നടക്കുന്നത്. പ്രതിപക്ഷങ്ങൾ വാ തുറന്നാൽ മിക്കവാറും അതിനെ ദേശ ദ്രോഹമായി വ്യാഖ്യാനിക്കുന്നു. പ്രതിപക്ഷങ്ങളും അവസരത്തിനൊത്ത് ഉയരുന്നില്ല. അവരുടെ ഇടയിലും അധികാര തർക്കങ്ങളാണ്. മാധ്യമങ്ങൾ മിക്കവാറും ഒക്കെ ഭരണകക്ഷികൾക്ക് ഓശാന പാടകരായി മാറി. ജനാധിപത്യത്തിന്റെ നാലാം തൂണുകൾ എന്ന് പറയപ്പെടുന്ന മാധ്യമങ്ങളും ഭരണകക്ഷിയുടെ ചൊൽപ്പടിക്കാരായി. അല്ലെങ്കിൽ അവർക്ക് പലതും നഷ്ടപ്പെടും. എന്ന് ചർച്ചയിൽ പലരും അഭിപ്രായപ്പെട്ടു.
എന്നാൽ അമേരിക്കൻ ഭരണ സംവിധാനത്തിലേക്ക് വരുമ്പോൾ ഇവിടത്തെ ഫെഡറൽ സ്റ്റേറ്റ് മറ്റ് പ്രാദേശിക ഭരണ സംവിധാനങ്ങൾ വളരെ ശക്തമായി തന്നെ നിലകൊള്ളുന്നു എന്ന അഭിപ്രായമുണ്ടായി. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങളും, ഏകപക്ഷീയമായി പ്രഖ്യാപിച്ച താരിഫുകളും ലോകത്താകമാനം വിമർശന വിധേയമായപ്പോൾ അദ്ദേഹം ചില മലക്കംമറിച്ചിലുകൾ നടത്തി എന്നുള്ളതും ചർച്ചയായി. പക്ഷേ ഓട് പൊളിച്ചോ, വർഗീയത ആളിക്കത്തിച്ചോ അധികാരത്തിൽ വന്ന ഒരു വ്യക്തിയല്ല ട്രംപെന്നും ഇവിടുത്തെ നീതിന്യായ വ്യവസ്ഥകളും മാധ്യമസ്വാതന്ത്ര്യവും അധികം കേടുകൂടാതെ തന്നെ നിലനിൽക്കുന്നുവെന്നും ലോകത്തുള്ള എല്ലാ ജാതിമതസ്ഥരും അമേരിക്കയിൽ ജീവിക്കുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ഇന്ത്യയിൽ ഭൂരിപക്ഷ മതവർഗീയ ഭരണം വളരെ ശക്തമായി തന്നെ തുടരണം, അവിടെ മതനിരപേക്ഷത പാടില്ല എന്ന് വാദിക്കുന്നവർ അമേരിക്കയിൽ എത്തുമ്പോൾ, അവർ അമേരിക്കയിലെ എല്ലാ മതസ്വാതന്ത്ര്യവും അനുഭവിക്കുന്നു, അതുപോലെ അമേരിക്കയിൽ മതനിരപേക്ഷത സ്ഥിരമായി നിലനിർത്തണമെന്നും വാദിക്കുന്നു എന്നും ചർച്ചകൾ ഉയർന്നു. അത്തരക്കാരുടെ ഇരട്ടത്താപ്പും, ഹിപ്പോക്രസിയും ഡിബേറ്റിൽ പങ്കെടുത്ത ചിലർ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ എന്നല്ല ലോകത്ത് ഒരിടത്തും ന്യൂനപക്ഷ മത വിശ്വാസികളെ വേട്ടയാടാൻ അനുവദിച്ചുകൂടാ. അത്തരം മനുഷ്യാവകാശ ധ്വംസനങ്ങൾ സർവ്വ രാജ്യങ്ങളിലും എതിർക്കപ്പെടണം. ശക്തി ക്ഷയിക്കപ്പെട്ട ലോക സംഘടനയായ യുഎൻ പോലും ഇത്തരം മനുഷ്യാവകാശ പ്രശ്നങ്ങളിൽ ഇടപെടണമെന്നും ആവശ്യമുയർന്നു.
ഏകദേശം നാല് മണിക്കൂർ നീണ്ടു നിന്ന ഈ ഓപ്പൺ ഫോറത്തിലും സംവാദത്തിലും വിവിധ രാഷ്ട്രീയ കക്ഷികളുടെ അനുഭാവികളും, സാമൂഹ്യ സംഘടന പ്രതിനിധികളും, മാധ്യമ പ്രവർത്തകരും വളരെ സജീവമായി തന്നെ പങ്കെടുത്തു.
തോമസ് കോവല്ലുർ, ജോർജ് എബ്രഹാം, തോമസ് ഓലിയാൻകുന്നേൽ, സജി കരിമ്പന്നൂർ, ജോർജ് നെടുവേലി, എബ്രഹാം ഡെൻവർ, ബ്ലസൻ ഹ്യൂസ്റ്റൺ, ജോൺ കുന്തറ, ജോർജ് പുത്തൻകുരിശ്, ഫിലിപ്പ് കല്ലട, പി ബി പീതാംബരൻ, കുഞ്ഞമ്മ മാത്യു, ജോസഫ് അച്ചാറ, അബ്ദുൾ നസീർ, മാത്യു വട്ടപ്പള്ളി, കെ ടി ജോസഫ്, എ സി ജോർജ് തുടങ്ങിയവർ സംവാദത്തിലും ഓപ്പൺ ഫാറത്തിലും ചോദ്യങ്ങൾ ഉന്നയിക്കുകയും, അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.














