
ഒരു കോടി രൂപ ടാറ്റയും പ്രഖ്യാപിച്ചിട്ടുണ്ട്
ഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ഇൻഷുറൻസ് തുക പ്രഖ്യാപിച്ചു. ഇൻഷുറൻസ് തുക 360 കോടി രൂപയാണ്. ഓരോ കുടുംബത്തിനും 1.5 കോടി രൂപയാണ് എയർ ഇന്ത്യ നൽകുക. ടാറ്റയും ഒരു കോടി രൂപയുടെ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. 1999-ലെ മോൺട്രിയൽ കൺവെൻഷൻ ഉടമ്പടിയിൽ ഒരു അന്താരാഷ്ട്ര വിമാനത്തിൽ അപകടമുണ്ടായി മരണമോ പരിക്കോ ഉണ്ടായാൽ നഷ്ടപരിഹാരം നൽകുന്നതിനുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 2009-ൽ ഇന്ത്യയും ഈ കരാറിൽ ഒപ്പുവെച്ചിട്ടുണ്ടായിരുന്നു.
വിമാന ദുരന്തത്തിൽ അട്ടിമറി സാധ്യത കേന്ദ്ര സർക്കാർ തള്ളി. തകർന്ന വിമാനം ഈ മാസം നിരവധി സർവീസുകൾ നടത്തിയിരുന്നുവെന്നും വിമാന ദുരന്തത്തിൽ അന്വേഷണത്തിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39-ന് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനമാണ് വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തിൽ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാർ അടക്കം 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.
169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ മലയാളിയായ രഞ്ജിത ഗോപകുമാരൻ നായരും മരിച്ചിരുന്നു. അപകടത്തെ തുടർന്ന് എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനാപകടം നടന്ന സ്ഥലത്തും അപകടത്തിൽ പരിക്കേറ്റവർ കഴിയുന്ന ആശുപത്രിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ അവലോകന യോഗവും നടന്നിരുന്നു