ലണ്ടനിൽ ഒന്നിച്ച് ജീവിക്കാൻ പുറപ്പെട്ട അഞ്ചംഗ കുടുംബത്തിന്‍റെ സെൽഫി ലോകത്തെ കരയിക്കുന്നു, ജോഷിയും ഭാര്യയും 3 മക്കളും ഇനിയില്ല

അഹമ്മദാബാദ്: ലോകത്തെ നടുത്തിയ അഹമ്മദാബാദ് വിമാനാപകടത്തിന്‍റെ വേദനയിലാണ് ഏവരും. വിമാനാപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമ്പോൾ വലിയ നോവായി മാറുകയാണ് പ്രതീക് ജോഷിയും കുടുംബവും ഇനിയില്ലെന്ന യാഥാർഥ്യം. ഡോക്ടറായ ഭാര്യ ജോലി രാജിവച്ച് ലണ്ടനിൽ എത്തണമെന്ന സ്വപ്നം പൂവണിയാനിരിക്കെയാണ് വിമാന ദുരന്തം ജോഷിയുടെയും കുടുംബത്തിന്‍റെയും ജീവൻ അപഹരിച്ചത്. ഡോക്ടറായ ഭാര്യ ജോലി രാജിവച്ച് ഭർത്താവിനും മൂന്ന് മക്കൾക്കുമൊപ്പം ലണ്ടനിലേക്ക് പറക്കവെയാണ് അഞ്ചംഗ കുടുംബത്തിന്‍റെ ജീവൻ അപഹരിച്ച വിമാനദുരന്തമുണ്ടായത്.

വിശദ വിവരങ്ങൾ ഇങ്ങനെ

ആറ് വർഷമായി ലണ്ടനിൽ സോഫ്റ്റ്‌വെയർ പ്രൊഫഷണലായി ജോലി ചെയ്ത് താമസിച്ച് വരികയായിരുന്നു പ്രതീക് ജോഷി. ഭാര്യയ്ക്കും മൂന്ന് കുട്ടികൾക്കുമൊപ്പം ലണ്ടനിൽ ഒരു ജീവിതം കെട്ടിപ്പടുക്കണമെന്ന് വളരെക്കാലമായി സ്വപ്നം കണ്ടിരുന്നു ജോഷി. എന്നാൽ ഭാര്യയും കുട്ടികളും ഇന്ത്യയിൽ തന്നെ തുടർന്നു. വർഷങ്ങളോളം നീണ്ടുനിന്ന അനുമതികൾക്കായി കാത്തിരുന്ന ശേഷം, സ്വപ്നം ഒടുവിൽ യാഥാർത്ഥ്യത്തിലേക്ക് എത്തുകയായിരുന്നു. ഉദയ്പൂരിലെ പ്രശസ്ത ഡോക്ടറായ ഭാര്യ ഡോ. കോമി വ്യാസ് രണ്ട് ദിവസം മുമ്പ് ജോലിയിൽ നിന്ന് രാജിവച്ചു. ബാഗുകൾ പായ്ക്ക് ചെയ്ത് എല്ലാവരോടും യാത്ര പറഞ്ഞ് അവർ ഒന്നിച്ച് ലണ്ടനിലേക്ക് പറക്കാനെത്തി. ഇന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ആ കുടംബം പ്രതീക്ഷയും ആവേശവുമായാണ് കയറിയത്. അവർ ഒരു സെൽഫി എടുത്തു. ബന്ധുക്കൾക്ക് അയച്ചു. പുതിയ ജീവിതത്തിലേക്കുള്ള ഒരു വൺവേ യാത്ര. പക്ഷേ ആ യാത്ര ലോകത്തെയാകെ ഇപ്പോൾ കണ്ണീരണിയിക്കുകയാണ്. വിമാനം തകർന്നുവീണപ്പോൾ ആരും അതിജീവിച്ചില്ല. നിമിഷങ്ങൾക്കുള്ളിൽ, ഒരു ജീവിതകാല സ്വപ്നങ്ങൾ ചാരമായി.