തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ നിര്‍മ്മിത ചിത്രം പങ്കുവെച്ച കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രഹ്‌മണ്യത്തിനെ കസ്റ്റഡിയിലെടുത്തു.
ചേവായൂർ പൊലീസ് വീട്ടിൽ പരിശോധന നടത്തിയതിന് ശേഷമായിരുന്നു സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ എടുത്തത്. ചേവായൂർ സി ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തിയത്. സമൂഹത്തില്‍ കലാപാഹ്വാനം നടത്തിയെന്ന വകുപ്പു ചുമത്തിയാണ് കേസെടുത്തത്.
പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന കാപ്ഷനോടെയാണ് ഇരുവരും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവും കോഴിക്കോട് ജില്ലിയിലെ മുതിര്‍ന്ന നേതാവുമായ എന്‍ സുബ്രമണ്യന്‍ പോസ്റ്റിട്ടത്.
സുബ്രഹ്‌മണ്യത്തിനെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. ബിഎന്‍എസ് 122 വകുപ്പുകള്‍ പ്രകാരം ചേവായൂര്‍ പൊലീസായിരുന്നു സുബ്രഹ്‌മണ്യത്തിനെതിരെ സ്വമേധയാ കേസെടുത്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം ചേവായൂർ സ്റ്റേഷനിൽ എത്തിച്ചായിരിക്കും സുബ്രമണ്യനെ ചോദ്യം ചെയ്യുക.
AI Photo of Chief Minister with Unnikrishnan Poti; KPCC political affairs committee member N Subramaniam in custody














