അഹമ്മദാബാദ് ദുരന്ത ഭീതിയിൽ ഇനിയൊരു വിമാനം വേണ്ട; ‘AI 171’ വിമാന നമ്പര്‍ ഉപേക്ഷിച്ച് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി : അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം കത്തിയെരിഞ്ഞ എയര്‍ ഇന്ത്യ വിമാന ദുരന്തത്തിനു പിന്നാലെ നിര്‍ണായക നീക്കം നടത്തി എയര്‍ ഇന്ത്യ കമ്പനി. ദുരന്തത്തിന്റെ ഓര്‍മകള്‍ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

എയര്‍ ഇന്ത്യ AI 171 എന്ന നമ്പറിലുള്ള വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. ആ വിമാനത്തിന്റെ നമ്പര്‍ കമ്പനി പിന്‍വലിച്ചു. ഇനി ആ നമ്പറില്‍ സര്‍വീസ് നടത്തേണ്ടതില്ലെന്നും പകരം AI 159 എന്ന നമ്പര്‍ ഉപയോഗിക്കാനുമാണ് കമ്പനി തീരുമാനമെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ, അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള (ഗാറ്റ്വിക്ക്) വിമാനത്തിന്റെ നമ്പര്‍ AI 159 എന്നാകും. ലണ്ടനില്‍ നിന്ന് മടങ്ങി വരുന്ന വിമാനത്തിന്റെ നമ്പര്‍ AI 160 എന്നും മാറ്റിനല്‍കും.

ഈ മാറ്റം ഉടന്‍ തന്നെ പ്രവര്‍ത്തികമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഈ മാറ്റത്തെക്കുറിച്ച് എയര്‍ ഇന്ത്യ ഔദ്യോഗികമായി അഭിപ്രായം പറഞ്ഞിട്ടില്ല.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്, 12 ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം പറന്നുയര്‍ന്നതിന് നിമിഷങ്ങള്‍ക്കുള്ളിലാണ് കത്തിയമര്‍ന്നത്. അപകടത്തില്‍പ്പെട്ടവരുടെ ഔദ്യോഗിക കണക്കുകള്‍ സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, അപകടസ്ഥലം സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമേ രക്ഷപ്പെട്ടിട്ടുള്ളൂ എന്ന് സ്ഥിരീകരിച്ചു. ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം ഒരു മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഇടിച്ച തകരുകയായിരുന്നു. അപകടം നടന്ന പ്രദേശത്തെ 50 ലേറെപ്പേരും മരിച്ചതായും വിവരമുണ്ട്.

വിമാന നമ്പര്‍ മാറ്റം എന്തിന് ?

”ഒരു വിമാനത്തിന്റെ നമ്പര്‍ മാറ്റുന്നതിനു പിന്നിലെ കാരണം, അതിന് സംഭവിച്ച ദുരന്തത്തിന്റെ ഓര്‍മ്മകള്‍ ഇനിയുള്ള യാത്രക്കാരില്‍ ആഘാതം ഉണ്ടാക്കാതിരിക്കാനാണ്. അതേ നമ്പറിലുള്ള വിമാനത്തില്‍ യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്കുണ്ടാകുന്ന സംഘര്‍ഷം കുറയ്ക്കാന്‍ ഇത് സഹായിക്കും.

ഇതാദ്യമായല്ല വിമാന നമ്പര്‍ മാറ്റുന്നത്. ഇതിനു മുമ്പ് 181 യാത്രക്കാരും എട്ട് ജീവനക്കാരുമായി 2018 ഒക്ടോബര്‍ 29-ന് ജാവ കടലില്‍ അപകടത്തില്‍പ്പെട്ട ലയണ്‍ എയര്‍ JT610 എന്ന വിമാനത്തിന്റെ നമ്പര്‍ പിന്നീട് മാറ്റിയിരുന്നു. ഈ അപകടത്തില്‍ 189 യാത്രക്കാരും കൊല്ലപ്പെട്ടിരുന്നു. ഈ റൂട്ടിലെ വിമാനത്തിനെ JT618എന്ന് നമ്പര്‍ പുനഃക്രമീകരിച്ചു.

2014ല്‍ ക്വാലാലംപൂര്‍-ബീജിംഗ് റൂട്ടില്‍ MH370 എന്ന നമ്പറില്‍ സര്‍വീസ് നടത്തിയിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന് MH318 എന്ന നമ്പര്‍ നല്‍കി പുനര്‍നാമകരണം ചെയ്തിരുന്നു. 2014 മാര്‍ച്ച് 8-ന് മലേഷ്യയിലെ ക്വാലാലംപൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ചൈനയിലെ ബീജിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട ഒരു അന്താരാഷ്ട്ര യാത്രാ വിമാനമായിരുന്നു മലേഷ്യ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 370.