
ന്യൂഡൽഹി: ന്യൂഡൽഹിയിൽ നിന്ന് ഇന്തോനേഷ്യൻ നഗരമായ ബാലിയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് എയർ ഇന്ത്യ. ബുധനാഴ്ച ബാലിയിലേക്ക് പുറപ്പെട്ട എ.ഐ 2145 വിമാനമാണ് അഗ്നിപർവത സ്ഫോടന വിവരം ലഭിച്ചതിനെ തുടർന്ന് തിരികെ പറന്നത്. ഡൽഹി വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തുവെന്നും യാത്രക്കാരെയും പുറത്തിറക്കിയെന്നും എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്ക് ഹോട്ടലുകളിൽ താമസ സൗകര്യം ഏർപ്പെടുത്തുമെന്നും ടിക്കറ്റ് റദ്ദാക്കാൻ തീരുമാനിക്കുന്നവർക്ക് മുഴുവൻ തുകയും തിരികെ നൽകുകയോ അല്ലെങ്കിൽ പകരം സംവിധാനം ഒരുക്കുകയോ ചെയ്യുമെന്നും കമ്പനി അറിയിച്ചു. യാത്രക്കാർക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടിൽ ഖേദവും കമ്പനി രേഖപ്പെടുത്തി.
മറ്റ് പല കമ്പനികളുടെയും ബാലി വിമാന സർവീസുകൾ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് റദ്ദാക്കിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ടുണ്ട്. ബാലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന
മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളെല്ലാം യാത്ര റദ്ദാക്കിയിരിക്കുകയാണ്.