
ന്യൂഡൽഹി : ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ മർദ്ദിച്ച കേസിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റായ ക്യാപ്റ്റൻ വീരേന്ദ്ര സെജ്വാളിനെ അറസ്റ്റ് ചെയ്തു. ഡിസംബർ 19-ന് വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ സുരക്ഷാ പരിശോധനയ്ക്കിടെയാണ് സംഭവം നടന്നത്. അന്ന് ഡ്യൂട്ടിയിലില്ലാതിരുന്ന പൈലറ്റ്, വരി നിൽക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യാത്രക്കാരനായ അങ്കിത് ദേവനെ മർദ്ദിക്കുകയായിരുന്നു.
സെക്യൂരിറ്റി ക്യൂവിൽ വെച്ച് പൈലറ്റ് തന്നെ മർദ്ദിച്ചതായും അക്ഷരഭ്യാസമില്ലാത്തവൻ എന്ന് വിളിച്ച് ആക്ഷേപിച്ചതായും പരിക്കേറ്റ അങ്കിത് ദേവന് പരാതി നൽകിയിരുന്നു.
ഭാരതീയ ന്യായ സംഹിതയിലെ 115 (സ്വമേധയാ പരിക്കേൽപ്പിക്കുക), 126 (തടഞ്ഞുനിർത്തുക), 351 (ഭീഷണിപ്പെടുത്തുക) തുടങ്ങിയ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. അറസ്റ്റിലായെങ്കിലും ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ആയതിനാൽ പൈലറ്റിന് പിന്നീട് സ്റ്റേഷൻ ജാമ്യം അനുവദിച്ചു.
സംഭവത്തെ തുടർന്ന് പൈലറ്റിനെ വിമാനങ്ങൾ പറത്തുന്നതിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് നേരത്തെ മാറ്റിനിർത്തിയിരുന്നു. വ്യോമയാന മന്ത്രാലയവും പൈലറ്റിനെതിരെ നടപടിക്ക് നിർദ്ദേശിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ദൃക്‌സാക്ഷികളുടെ മൊഴിയെടുത്തും പൊലീസ് അന്വേഷണം തുടരുകയാണ്.
Air India Express pilot arrested for assaulting passenger at Delhi airport.














