
മുംബൈ: എയർ ഇന്ത്യ വിമാനം മൂലം യാത്രക്കാർക്ക് നേരിടേണ്ടി വരുന്ന യാത്ര ദുരിതം തുടരുന്നു. ഇന്ന് രാവിലെ അഞ്ചുമണിക്ക് മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനം വൈകുന്നു. വിമാനം ഇതുവരെ പുറപെട്ടിട്ടില്ല. വിമാനത്തിന് സാങ്കേതിക തകരാറെന്ന് എയർ ഇന്ത്യ വിശദീകരണം. പുതിയ വിമാനത്തില്‍ അരമണിക്കൂറിനകം യാത്ര പുറപെടുമെന്നാണ് എയര്‍ ഇന്ത്യ അധികൃതർ കൂട്ടിച്ചേർക്കുന്നത്. ഇതുമൂലം നിരവധി യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നത്.
എൻജിൻ തകരാറിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങളാണ് അവസാന നിമിഷത്തിൽ ടേക്ക് ഓഫ് റദ്ദാക്കിയത്. ഓഗസ്റ്റ് 17ന് സൂറിച്ച് ദില്ലി വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കിയിരുന്നു. ഞായറാഴ്ച ദില്ലി- ലേ, മുംബൈ- അഹമ്മദാബാദ് വിമാനം എന്നിവ റദ്ദാക്കിയിരുന്നു. നാല് മുതൽ 6 മണിക്കൂർ വരെ വൈകിയാണ് യാത്രക്കാർക്ക് ബദൽ സംവിധാനങ്ങൾ ലഭ്യമായത്.
കൂടാതെ ദില്ലിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 4.55ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ 2479 എന്ന വിമാനം റൺവേയിൽ എത്തിയ ശേഷമാണ് ടേക്ക് ഓഫ് റദ്ദാക്കിയത്. തുടർന്ന് 5.30 ൻ്റെ എയർ ഇന്ത്യ 613 വിമാനവും ടേക്ക് ഓഫിന് നിമിഷങ്ങൾക്ക് മുൻപ് ക്യാൻസൽ ചെയ്തിരുന്നു. എയർ ഇന്ത്യയുടെ ആഭ്യന്തര സർവ്വീസുകളേയും സാങ്കേതിക തകരാറ് ബാധിച്ചിട്ടുണ്ട്.