
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ നേരത്തെ പ്രഖ്യാപിച്ച ഒരു കോടിക്ക് പുറമെ മരിച്ചവരുടെ ബന്ധുക്കൾക്ക് ഇടക്കാല സഹായമായി 25 ലക്ഷം രൂപ കൂടി എയർ ഇന്ത്യ നൽകും. മരിച്ചവരുടെ ബന്ധുക്കളെ സഹായിക്കാനായി ഇരുന്നൂറോളം ജീവനക്കാരെ നിയോഗിച്ചതായും സിഇഒ അറിയിച്ചു. അഹമ്മദാബാദിൽ എയർ ഇന്ത്യ സിഇഒ എൻ ചന്ദ്രശേഖരൻ അടക്കമുള്ളവർ തുടരുന്നുണ്ട്. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ് വിക്ക് എയര്‍പോര്‍ട്ടിലേക്ക് പറന്നുയരവേയാണ് എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ ഉണ്ടായിരുന്നത് 232 യാത്രക്കാരായിരുന്നു.
ഡിജിസിഎ നിർദേശിച്ച സുരക്ഷാ പരിശോധനകൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ ഒറ്റത്തവണ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയതായും എയർ ഇന്ത്യ വ്യക്തമാക്കി. 9 വിമാനങ്ങളിലാണ് സുരക്ഷ പരിശോധനകൾ നടത്തിയത്. ബാക്കിയുള്ള 24 വിമാനങ്ങളിലും സുരക്ഷാ പരിശോധനകൾ ഉടൻ പൂർത്തിയാക്കും. വ്യോമയാന മന്ത്രി ബോയിങ് 787 ശ്രേണിയിൽപ്പെട്ട വിമാനങ്ങൾക്ക് സുരക്ഷ വിലയിരുത്തൽ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബോയിങ് 787 ശ്രേണിയിൽപ്പെട്ടവിമാനങ്ങളിൽ അധികസുരക്ഷ പരിശോധന നടത്താൻ നിർദേശം നൽകിയെന്നും വ്യോമസുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും എയർ ഇന്ത്യയോട് അന്വേഷണത്തോട് സഹകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു.