ആകാശയുദ്ധം കനക്കുന്നു, ഇസ്രായേലിന്‍റെ മൂന്നാമത്തെ എഫ് -35 യുദ്ധവിമാനവും ഇറാൻ വെടിവെച്ചിട്ടു, ഇറാനിലെ എണ്ണപ്പാടം ഇസ്രയേൽ ആക്രമിച്ചെന്നും റിപ്പോർട്ട്

തെഹ്റാൻ: ഇറാൻ – ഇസ്രയേൽ ആകാശയുദ്ധം കനക്കുന്നു. ഏറ്റവും ഒടുവിൽ വിവരം കിട്ടുമ്പോഴും ഇരു രാജ്യങ്ങളും പരസ്പരം ആക്രമണം തുടരുകയാണ്. ഇസ്രയേൽ സൈന്യത്തിന്‍റെ മൂന്നാമത്തെ എഫ് -35 യുദ്ധവിമാനവും ഇറാൻ വെടിവെച്ചിട്ടെന്നാണ് ഏറ്റവും പുതിയ വിവരം. ഇതിനൊപ്പം തന്നെ ഇറാനിലെ എണ്ണപ്പാടം ഇസ്രയേൽ ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. ലോകത്തേറ്റവും വലിയ ഗ്യാസ് ഫീൽഡിലൊന്നാണ് ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. ബുഷഹ്‍ർ പ്രവിശ്യലെ പാർസ് റിഫൈനറിയാണ് ആക്രമിപ്പെട്ടത് എന്നാണ് മാധ്യമ റിപ്പോർട്ടുകൾ

ഇസ്രയേലിന്‍റെ മൂന്നാം എഫ് -35 യുദ്ധവിമാനവും ഇറാൻ വെടിവെച്ചിട്ടു

ഇസ്രയേൽ സൈന്യത്തിന്‍റെ മൂന്നാമത്തെ എഫ് -35 യുദ്ധവിമാനവും വെടിവെച്ചിട്ടെന്ന് അവകാശപ്പെട്ട് ഇറാന്‍റെ വ്യോമ പ്രതിരോധ സേന.വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനെ ഇറാന്‍റെ സൈനിക കമാൻഡോകൾ കസ്റ്റഡിയിലെടുത്തതായും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ റിപ്പോർട്ടു ചെയ്തു. വാർത്ത ഇസ്രായേൽ സൈന്യം നിഷേധിച്ചിട്ടുണ്ട്. ഇറാന്റെ അവകാശവാദം കള്ളമാണെന്നും ഇറാൻ മാധ്യമങ്ങൾ വ്യാജവാർത്ത പടർത്തുകയാണെന്നും ഇസ്രയേൽ സൈനിക വക്താവ് അവിചായ് അദ്രയി എക്സിൽ പ്രതികരിച്ചു. നേരത്തെ, ഇറാന്‍റെ വ്യോമ മേഖലയിൽ കടന്ന രണ്ട് എഫ്–35 യുദ്ധ വിമാനങ്ങൾ വെടിവെച്ചിട്ടതായും വനിത പൈലറ്റിനെ കസ്റ്റഡിയിലെടുത്തതായും ഇറാൻ അവകാശപ്പെട്ടിരുന്നു.

ഇസ്രായേലിന്‍റെ വ്യോമാക്രമണത്തിന് മറുപടിയായി ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ തലസ്ഥാനമായ തെൽഅവീവിൽ ഉൾപ്പെടെ വൻ നാശമാണ് ഉണ്ടായത്. മൂന്നുപേർ കൊല്ലപ്പെടുകയും 200ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി കെട്ടിടങ്ങൾ തകർന്നു. ജറൂസലേമിലും റിഷോൺ ലെസിയോൺ, റമത് ഗാൻ തുടങ്ങിയ സ്ഥലങ്ങളിലും ഇറാന്റെ മിസൈലുകൾ നാശം വിതച്ചു. മധ്യ ഇസ്രായേലിൽ രണ്ടുപേരും തെൽ അവീവിൽ ഒരു സ്ത്രീയും കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു.