സുഹൃത്തുക്കള്‍ക്കൊപ്പം നടന്നുപോകുന്നതിനിടെ വെട്ടിവീഴ്ത്തി, ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ 9 പ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി 7ന്

കണ്ണൂര്‍: കണ്ണപുരത്തെ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ 9 പ്രതികള്‍ കുറ്റക്കാരെന്ന് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി. ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് കേസിലെ 9 പ്രതികളും.

വിധി 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2005 ഒക്ടോബര്‍ മൂന്നിനാണ് കൊലപാതകം നടന്നത്. ശിക്ഷാവിധി ജനുവരി 7ന് നടത്തും. ബി ജെ പി – ആര്‍ എസ് എസ് പ്രവര്‍ത്തകരായ കണ്ണപുരം ചുണ്ടയിലെ വയക്കോടന്‍ വീട്ടില്‍ വി വി സുധാകരന്‍, കോത്തല താഴെവീട്ടില്‍ കെ ടി ജയേഷ്, വടക്കെ വീട്ടില്‍ വി വി ശ്രീകാന്ത്, പുതിയപുരയില്‍ പി പി അജീന്ദ്രന്‍, ഇല്ലിക്കല്‍ വളപ്പില്‍ ഐ വി അനില്‍കുമാര്‍, പുതിയ പുരയില്‍ പി പി രാജേഷ്, ചാക്കുള്ള പറമ്പില്‍ സി പി രഞ്ജിത്ത്, വടക്കെവീട്ടില്‍ വി വി ശ്രീജിത്ത്, തെക്കേ വീട്ടില്‍ ടി വി ഭാസ്‌കരന്‍ എന്നിവരാണ് കുറ്റക്കാര്‍. പത്ത് പ്രതികളില്‍ ഒരാളായ കോത്തല താഴെവീട്ടില്‍ അജേഷ് വാഹനാപകടത്തില്‍ മരിച്ചിരുന്നു.

സംഭവ ദിവസം രാത്രി ഒമ്പത് മണിയോടെ ചുണ്ട തച്ചന്‍ക്കണ്ടി ക്ഷേത്രത്തിനടുത്ത് വെച്ച് സൃഹുത്തുക്കള്‍ക്കൊപ്പം നടന്ന് പോവുകയായിരുന്ന 26 കാരനായ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കുടെയുണ്ടായിരുന്ന ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ കെ വി നികേഷ്, ചിറയില്‍ വികാസ്, കെ വിമല്‍ തുടങ്ങിയവര്‍ക്ക് വെട്ടേറ്റിരുന്നു.