പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫ്ലോറിഡയിൽ കറുത്ത കരടികളെ വേട്ടയാടാൻ അനുവദിച്ച സീസൺ ഞായറാഴ്‌ച അവസാനിച്ചു. ഡിസംബർ 6 നായിരുന്നു കരടി വേട്ട ആരംഭിച്ചത്. എന്നാൽ ഈ സീസണിൽ ആകെ എത്ര കരടികൾ കൊല്ലപ്പെട്ടു എന്ന ഔദ്യോഗിക കണക്ക് FWC ഇതുവരെ പുറത്തുവിട്ടിട്ടില്ല. കണക്കുകൾ ഉടൻ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.
ഇത്തവണ ആകെ 172 പെർമിറ്റുകൾ മാത്രമായിരുന്നു ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മിഷൻ (FWC) അനുവദിച്ചത്. എന്നാൽ 1,63,000-ത്തിലധികം അപേക്ഷകരാണ് പെർമിറ്റുകൾക്കായി അപേക്ഷിച്ചത്. അതേസമയം, കരടി വേട്ടയ്ക്കെതിരെ പരിസ്‌ഥിതി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. കരടികളുടെ എണ്ണം നിയന്ത്രിക്കാനാണ് വേട്ട അനുവദിച്ചതെന്ന് അധികൃതർ വ്യക്തമാക്കുമ്പോൾ ഇത് ക്രൂരമാണെന്നായിരുന്നു സംരക്ഷണ പ്രവർത്തകരുടെ നിലപാട്.
ബിയർ വാരിയേഴ്സ് യുണൈറ്റഡ് എന്ന സംഘടന കരടികളെ രക്ഷിക്കാനായി പെർമിറ്റ് ലഭിച്ചവർക്ക് അത് നശിപ്പിക്കാൻ 2,000 ഡോളർ വരെ വാഗ്ദാനം ചെയ്‌തിരുന്നു. ഏകദേശം 37 വേട്ടക്കാർ ഇത്തരത്തിൽ തങ്ങളെ സമീപിച്ചതായാണ് സംഘടന അവകാശപ്പെടുന്നത്.
Allowed bear hunting ends in Florida after a ten-year hiatus












