ഇന്ത്യക്കാരനെ വിവാഹം കഴിക്കാനായി പഞ്ചാബിലെത്തിയ അമേരിക്കൻ പൗര പൊള്ളലേറ്റ് മരിച്ച നിലയിൽ

ലുധിയാന: 75കാരനായ പ്രവാസി ഇന്ത്യക്കാരനെ വിവാഹം കഴിക്കാനായി പഞ്ചാബിലെത്തിയ അമേരിക്കൻ പൗരയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ത്യന്‍ വംശജ കൂടിയായ 71 വയസുകാരി രുപീന്ദര്‍ കൗര്‍ പാന്‍ഡേറാണ് കൊല്ലപ്പെട്ടത്. പഞ്ചാബിൽ നിന്നുള്ള യു കെ എൻ ആർ ഐ ആയ ചരണ്‍ജിത്ത് സിങിനെ വിവാഹം ചെയ്യാനായിരുന്നു രുപീന്ദര്‍ കൗര്‍ പാന്‍ഡേർ ഇന്ത്യയിലെത്തിയത്. ജൂലൈയിൽ നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തേക്ക് വന്നത്.

സിയാറ്റിലില്‍ നിന്ന് ലുധിയാനയിലെത്തിയ ജൂലൈ മാസം മുതല്‍ പാന്‍ഡറിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന് ചൂണ്ടിക്കാട്ടി അവരുടെ സഹോദരി യുഎസ് എംബസ്സിയെ സമീപിക്കുകയും ലുധിയാന പോലീസ് സംശയിക്കപ്പെടുന്നവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കാലങ്ങളായി ഇംഗ്ലണ്ടില്‍ ജോലി ചെയ്യുന്ന പഞ്ചാബ് സ്വദേശി ചരണ്‍ജിത്ത് സിങ് ഗ്രെവാള്‍ എന്ന 75 വയസുകാരനാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തി.

ലണ്ടൻ ആസ്ഥാനമായുള്ള പഞ്ചാബി പ്രവാസി ഇന്ത്യക്കാരനായ ചരൺജിത് സിംഗ് ഗ്രേവാളിന്റെ ക്ഷണപ്രകാരമാണ് വിവാഹത്തിനായി രൂപീന്ദർ കൗർ പന്തേർ ഇന്ത്യയിലെത്തിയത്. പാന്‍ഡേറിനെ ചരണ്‍ജിത്ത് സിങ് തന്നെയാണ് ഇന്ത്യയിലേക്ക് വിളിച്ചുവരുത്തിയത്. ഇന്ത്യയിലേക്ക് വരുംമുന്‍പ് തന്നെ പാന്‍ഡേര്‍ വലിയൊരു തുക ചരണ്‍ജിത്തിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിരുന്നു. തുക കിട്ടിയതോടെ പാന്‍ഡേറിനെ ഒഴിവാക്കാന്‍ ചരണ്‍ജിത്ത് ആഗ്രഹിക്കുകയും അവര്‍ ഇന്ത്യയിലെത്തുമ്പോള്‍ കൊലപ്പെടുത്താനായി വിശദമായ പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്തു.

കേസിൽ ചരണ്‍ജിത്ത് കൊലനടത്താനായി വാടകയ്‌ക്കെടുത്ത സുഖ്ജീത്ത് സിങ് സോനു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് പറയുന്നതനുസരിച്ച്, പന്തേരിനെ കൊലപ്പെടുത്താൻ ഗ്രേവാൾ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നുവലെന്നും ഇയാളുടെ നിർദ്ദേശപ്രകാരമാണ് കൃത്യം ചെയ്തതെന്നും പാന്‍ഡേറിനെ ബേസ്ബാള്‍ ബാറ്റ് കൊണ്ട് പലതവണ അടിച്ചാണ് കൊലപ്പെടുത്തിയതെന്ന് സോനു പൊലീസിനോട് സമ്മതിച്ചു.

പാന്‍ഡര്‍ ചോരവാര്‍ന്ന് മരിച്ചതോടെ മൃതദേഹം കത്തിച്ച് ചാമ്പലാക്കുകയും അവശേഷിച്ച ചാരവും മറ്റ് അവശിഷ്ടങ്ങളും നാല് ബാഗുകളിലാക്കി ഓടയില്‍ തള്ളുകയും ചെയ്തു. കൊലപാതകത്തിന് പിന്നിലെ കാരണം സാമ്പത്തികമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചരണ്‍ജിത്ത് സിങ് ഗ്രെവാള്‍ ഇപ്പോഴും ഒളിവിലാണെന്നും ഇയാള്‍ക്കായി ഊര്‍ജിതമായ തിരച്ചില്‍ നടക്കുന്നുണ്ടെന്നും പഞ്ചാബ് പൊലീസ് അറിയിച്ചു.

Also Read

More Stories from this section

family-dental
witywide