
തിരുവനന്തപുരം: സംഘപരിവാർ ഉയർത്തിയ വിമർശനങ്ങൾക്ക് പിന്നാലെ മോഹൻലാൽ – പൃഥ്വിരാജ് ചിത്രമായ എംപുരാൻ റീസെൻസറിങ് നടത്തുമെന്ന റിപ്പോർട്ടിനിടെ തിരക്കൊക്കെ മാറ്റിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സിനിമ കാണാനെത്തി. തിരുവനന്തപുരം ലുലു മാളിലാണ് മുഖ്യമന്ത്രി കുടുംബസമേതം സിനിമ കാണാനെത്തിയത്. സിനിമക്കെതിരെ സംഘപരിവാർ രൂക്ഷമായ സൈബറാക്രമണം തുടരുന്നതിനിടെയാണ് സിനിമ റീസെൻസർ ചെയ്യുമെന്ന റിപ്പോർട്ടുകൾ വരുന്നത്. സിനിമയിൽ പതിനേഴിലേറെ മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് വിവരം. ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്യും. ചില രംഗങ്ങൾ ഒഴിവാക്കുകയും ചെയ്യും.
സിനിമയുടെ പ്രമേയത്തിൽ ഗുജറാത്ത് വംശഹത്യയെ ഓർമിപ്പിക്കുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചത്. ഹിന്ദുവിരുദ്ധ അജണ്ടയാണ് ചിത്രത്തിലെന്ന് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച മുതൽ മാറ്റങ്ങളുള്ള എംപുരാനാകും തീയറ്ററുകളിലെത്തുകയെന്ന് വ്യക്തമായത്. ഇതോടെയാണ് മുഖ്യമന്ത്രി സിനിമ കാണാൻ ഇന്നുതന്നെ എത്തിയത്.
അതിനിടെ കേരളത്തെ അപകീർത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട ‘ദ കേരള സ്റ്റോറി’ക്ക് ഇല്ലാത്ത സെൻസർ ബോർഡ് കട്ട് എംപുരാന് എന്തിനെന്ന ചോദ്യവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. ഗുജറാത്ത് കലാപവും ഗോദ്ര സംഭവവും ഒക്കെ ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണ്. അത് ഏതു തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകൾ കാണുകയും അറിയുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ അഭിനേതാക്കൾക്കും സിനിമാ പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് മുൻ ചെയ്തികളെ ഭയക്കുന്നവരാണ്. തങ്ങൾക്ക് ഹിതകരമല്ലാത്തത് സെൻസർ ചെയ്യുമെന്ന ധാർഷ്ട്യം വ്യക്തമാക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏതു നടപടിയും എതിർക്കപ്പെടേണ്ടതാണെന്നും മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു.