കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് കഴുത്ത് മുറിഞ്ഞ് മരിച്ച നിലയില്‍. കറുകുറ്റി സ്വദേശികളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകളായ ഡൽന മരിയ സാറയാണ് മരിച്ചത്. കഴുത്തില്‍ മുറിവേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഈ സമയം കുഞ്ഞ് മരിച്ചിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പിന്നാലെ കുഞ്ഞിന്റെ അമ്മൂമ്മയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്‍റെ അമ്മൂമ്മയെ ആണ് പൊലീസ് സംശയിക്കുന്നത്. കസ്റ്റഡിയിലെടുത്ത അമ്മൂമ്മയെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മൂമ്മ വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്നതായാണ് വിവരം.
പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. വീട്ടിൽ കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണുള്ളത്. കുഞ്ഞിനെ അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയിരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കുഞ്ഞിന്‍റെ അമ്മ അടുക്കളയിലായിരുന്നു. ഒച്ചകേട്ട് അമ്മ വന്നു നോക്കിയപ്പോഴാണ് കുഞ്ഞിനെ കഴുത്തില്‍ നിന്ന് ചോര വരുന്ന രീതിയില്‍ കണ്ടത്. പിന്നാലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്താണ് സംഭവിച്ചത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. കുഞ്ഞിന്‍റെ മൃതദേഹം അങ്കമാലി അപ്പോളോ ആശുപത്രിയിലാണുള്ളത്.














