
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി കൺട്രോളർ ബ്രാഡ് ലാൻഡറിനെയും 10 സംസ്‌ഥാന നിയമസഭാംഗങ്ങളെയും ഉൾപ്പെടെ 71 പേർ അറസ്‌റ്റ് ചെയ്തു. മാൻഹട്ടനിലെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സസ്മെന്റ് ഓഫീസ് (ഐസിഇ) പ്രവർത്തിക്കുന്ന 26 ഫെഡറൽ പ്ലാസയിലെ കുടിയേറ്റക്കാർക്കുള്ള താമസ മുറികളിലേക്ക് പ്രവേശനം നിഷേധിക്കുന്നതിൽ പ്രതിഷേധിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശേഷം ഇവരെ വിട്ടയക്കുകയും ചെയ്തു.
കെട്ടിടത്തിന്റെ പത്താം നിലയിൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന കുടിയേറ്റക്കാരുടെ മുറിയിലേയ്ക്ക് പ്രവേശനം നിഷേധിച്ച സാഹചര്യത്തിലായിരുന്നു ഇവർ പ്രതിഷേധം സംഘടിപ്പിച്ചത്. നിയമവിരുദ്ധമായി തടങ്കലിൽ പാർപ്പിച്ചിരിക്കുന്നവരുടെ താമസ സൗകര്യങ്ങൾ പരിശോധിക്കാനാണ് മുറിയിലേക്ക് ലാൻഡറും സംഘവും പ്രവേശനം ആവശ്യപ്പെട്ടത്. പ്രവേശനം നിഷേധിച്ചതോടെ തടവുകാരെ മോചിപ്പിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രഖ്യാപിച്ചതോടെ ഇവരെ അറസ്‌റ്റ് ചെയ്തു. മോചനം ആവശ്യപ്പെട്ട് നൂറുകണക്കിന് പൊതുജനങ്ങളും കെട്ടിടത്തിന് പുറത്ത് നിലയുറപ്പിച്ചിരുന്നു. പിന്നീട് ബോംബ് ഭീഷണിയെ തുടർന്ന് കെട്ടിടത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.