
ഡൽഹി: പുതിയ ഫോണുകളിൽ ‘സഞ്ചാർ സാഥി’ ആപ്പ് നിർബന്ധിതമായി പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിനെതിരെ ആപ്പിൾ കടുത്ത നിലപാട് സ്വീകരിച്ചു. ലോകത്തൊരു രാജ്യത്തും ഇത്തരം നിർബന്ധം അംഗീകരിച്ചിട്ടില്ലെന്നും iOS ഇക്കോസിസ്റ്റത്തിന്റെ സുരക്ഷയെയും സ്വകാര്യതയെയും ബാധിക്കുന്നതിനാൽ ഇന്ത്യയിലും അംഗീകരിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഈ നിലപാട് ഔദ്യോഗികമായി ഉടൻ തന്നെ കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നാണ് സൂചന.
അതേസമയം, വിവാദം ശക്തമായതോടെ കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിശദീകരണവുമായി രംഗത്തെത്തി. “ആപ്പ് ആർക്കും വേണ്ടെങ്കിൽ ഡിലീറ്റ് ചെയ്ത് മാറ്റാം. ഇപ്പോൾ ഒരു നിർബന്ധവുമില്ല,” മന്ത്രി പറഞ്ഞു. സൈബർ തട്ടിപ്പുകൾ തടയാനുള്ള സുരക്ഷാ ആപ്പാണിതെന്നും അവകാശവാദവും അദ്ദേഹം ആവർത്തിച്ചു. എന്നാൽ ആപ്പിളിന്റെ കർശന നിലപാട് കേന്ദ്രത്തിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. മറ്റ് ആൻഡ്രോയ്ഡ് കമ്പനികൾ ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ലെങ്കിലും, ആപ്പിളിന്റെ നീക്കം മറ്റുള്ളവരെയും സ്വാധീനിക്കാനിടയുണ്ട്.












