
തിരുവനന്തപുരം: രാജ്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും നിയമ മന്ത്രി പി രാജീവും. ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലയിലെ താല്‍ക്കാലിക വൈസ് ചാന്‍സലര്‍ നിയമനത്തിൽ സർക്കാരും ഗവർണറും തമ്മിലുള്ള പോരിനിടെയാണ് കൂടിക്കാഴ്ച.
താല്‍ക്കാലിക വി സി നിയമനത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉപഹര്‍ജിയുമായി നീങ്ങവെയാണ് സമവായ ശ്രമം ലക്ഷ്യമിട്ടാണ് മന്ത്രിമാര്‍ ഗവര്‍ണറെ കണ്ടത് എന്നാണ് റിപ്പോർട്ടുകൾ. എന്നാല്‍ ഗവര്‍ണര്‍ അനുനയത്തിന് വഴങ്ങുമോയെന്നതിൽ ഉറപ്പില്ല. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് സ്ഥിരം വി സി നിയമനവുമായി ബന്ധപ്പെട്ട് കത്ത് നല്‍കിയിരുന്നു.
കത്തില്‍ വി സി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രിമാരായ ആര്‍ ബിന്ദുവിനെയും പി രാജീവിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡോ. സിസാ തോമസിനെയും ഡോ. കെ ശിവപ്രസാദിനെയും വൈസ് ചാന്‍സലറുമായി അംഗീകരിക്കാനേ കഴിയില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്.
അതിന്റെ ഭാഗമായി സുപ്രീം കോടതിയില്‍ ഉപഹര്‍ജി നൽകാനാണ് തീരുമാനം. സുപ്രീംകോടതി വിധിയുടെ ലംഘനമാണ് നടന്നതെന്നും നിയമനം റദ്ദ് ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെടും.സര്‍ക്കാര്‍ ഏത് തരത്തിലുള്ള സമ്മര്‍ദ്ദം ചെലുത്തിയാലും വിട്ടുവീഴ്ച വേണ്ടെന്നാണ് ഗവര്‍ണറുടെ തീരുമാനം. ഗവർണർ സിസ തോമസിന്റെയും ശിവ പ്രസാദിന്റെയും കാര്യത്തില്‍ ചര്‍ച്ചക്ക് പോലും തയ്യാറല്ലെന്നാണ് റിപ്പോർട്ടുകൾ.