ദോഹ: സമാധാനത്തിനും സഹവർത്തിത്വത്തിനും ഭീഷണിയാണ് ഇസ്രയേൽ എന്ന് അറബ് ഉച്ചകോടിയുടെ കരട് പ്രമേയം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഗൾഫ് രാജ്യങ്ങളെ വീണ്ടും ആക്രമിക്കുമെന്ന ഭീഷണി അപകടകരമായ പ്രകോപനമാണെന്നും ഇസ്രയേലിനെതിരെ അറബ് രാജ്യങ്ങൾ ഒന്നിച്ചുനിൽക്കണമെന്നും അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് ഒഴിവാക്കണം എന്നും ഉച്ചകോടിയിൽ ഖത്തർ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി അഭ്യർത്ഥിച്ചു. വിഷയത്തിൽ സംയുക്ത നിലപാട് ഇന്ന് പ്രഖ്യാപിക്കും.
ഇന്ന് നടക്കുന്ന അറബ്-മുസ്‌ലിം ഉച്ചകോടിയുടെ നിർണായക യോഗത്തിൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിനോട് എന്ത് നിലപാട് സ്വീകരിക്കണമെന്ന് യോഗം ചർച്ച ചെയ്തു തീരുമാനമെടുക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അറബ് രാഷ്ട്ര നേതാക്കൾ ദോഹയിൽ എത്തിച്ചേർന്നിട്ടുണ്ട്. സൗദി, തുർക്കി, പാകിസ്ഥാൻ, ഇറാൻ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളും ഉദ്യോഗസ്ഥരും ഇതിനകം ഖത്തറിൽ എത്തിയിട്ടുണ്ട്. ഇസ്രായേലിനെതിരെ അന്താരാഷ്ട്ര തലത്തിൽ ഒന്നിച്ചു നീങ്ങാൻ ലക്ഷ്യമിട്ടുള്ള കരട് പ്രമേയം ഇന്നലെ ദോഹയിൽ നടന്ന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ അവതരിപ്പിച്ചിരുന്നു.
അതേസമയം, ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണത്തിൽ പ്രതിഷേധമറിയിക്കാനായി ദോഹയിൽ നടന്ന അറബ്, ഇസ്ലാമിക് രാഷ്ട്രങ്ങളുടെ കൂടിക്കാഴ്ചയിൽ ഇസ്രായേലിനെതിരെ ശക്തമായ ഭാഷയിലാണ് ഖത്തർ വിമർശിച്ചത്. ചെയ്ത കുറ്റങ്ങൾക്ക് ഇസ്രായേലിനെ ശക്തമായ നടപടികൾ കൊണ്ട് നേരിടണം. അന്താരാഷ്ട്ര സമൂഹം ഇരട്ട നിലപാട് വെടിയണം. ഇസ്രായേൽ അക്രമണത്തിന് ഖത്തറിനെ മധ്യസ്ഥ ശ്രമങ്ങളിൽ നിന്ന് തടയാൻ കഴിയില്ല. പലസ്തീൻ ജനതയെ അവരുടെ നാട്ടിൽ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഉന്മൂലന യുദ്ധം വിജയിക്കാൻ പോകുന്നില്ലെന്നും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി വ്യക്തമാക്കി.














