
തൊടുപുഴ: ഇടുക്കി അണക്കരയിൽ വാഹനാപകടത്തിൽ മരിച്ച ഷാനറ്റി(18)നെ കാണാൻ അമ്മ ജിനു ഇന്ന് എത്തും. കുവൈത്തിൽ ജോലിക്കുപോയി തടങ്കലിലായ ജിനു ഇന്ന് രാവിലെ 11.15-ന് നെടുമ്പാശേരിയിലെത്തും. വാഹനാപകടത്തിൽ മരിച്ച ഷിബു-ജിനു ദമ്പതികളുടെ മകൻ ഷാനറ്റിന്റെ മൃതദേഹം അമ്മ ജിനുവിന് എത്താൻ കഴിയാത്തതിനാൽ സംസ്കരിച്ചിരുന്നില്ല. അമ്മ എത്തുന്നതോടെ നാളെ ഉച്ചയ്ക്ക് 12-ന് ഷാനറ്റിന്റെ മൃതദേഹം വീട്ടിലെത്തിക്കും. വൈകിട്ട് മൂന്നിന് അണക്കര ഏഴാം മൈൽ ഒലിവുമല പള്ളിയിൽ സംസ്കരിക്കും. ജൂൺ17-ന് അണക്കര ഭാഗത്തേക്ക് വരികയായിരുന്ന ഷാനറ്റും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്തുവെച്ചുതന്നെ ഷാനറ്റ് മരിച്ചു.
കുവൈത്തിലെ മലയാളി അസോസിയേഷനും യാക്കോബായ സഭാനേതൃത്വവും കേന്ദ്രമന്ത്രി സുരേഷ് ഗോപി, എംപിമാരായ ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി തുടങ്ങിയവരുടെ ഇടപെടലോടെയാണ് ജിനുവിന്റെ യാത്ര സുഗമമായിരിക്കുന്നത്. ഏജൻസി ചതിച്ചതോടെയാണ് ജിനു കുവൈറ്റ് പൊലീസിന്റെ കസ്റ്റഡിയിലായത്. കഴിഞ്ഞ ഒന്നര മാസമായി ജിനു ജയിലിൽ തുടരുകയായിരുന്നു. രണ്ടരമാസം മുമ്പാണ് ജിനു കുവൈറ്റിലെ ഒരു വീട്ടിൽ കുട്ടിയെ നോക്കാനുള്ള ജോലിക്ക് പോയത്. എന്നാൽ ജോലി ഭാരവും ആരോഗ്യ പ്രശ്നങ്ങളും മൂലം അവിടെ തുടരാൻ പറ്റാത്ത സ്ഥിതിയായി. വാഗ്ദാനം ചെയ്ത ശമ്പളവും ജിനുവിന് കിട്ടിയില്ല. ഏജൻസിയെ അറിയിച്ചപ്പോൾ ജീവനക്കാരെത്തി മറ്റൊരു സ്ഥലത്ത് തടവിലാക്കി. കുവൈറ്റ് മലയാളി അസോസിയേഷൻ ഭാരവാഹികളുടെ സഹായത്തോടെ ഏജൻസിയുടെ തടങ്കലിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യൻ എംബസിയിലെത്തിയ കോടതി നടപടികൾക്ക് ശേഷം ജിനു തടങ്കലിലായിരുന്നു.