#അറസ്റ്റ് കോലി! എക്‌സില്‍ നമ്പര്‍ 1 ട്രെൻഡിംഗായി ഹാഷ്ടാഗ്, ആർസിബി വിജയാഘോഷ ദുരന്തത്തിൽ കർണാടക ക്രിക്കറ്റ് ഭാരവാഹികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

പതിനൊന്ന് പേരുടെ ജീവൻ നഷ്ടമായ ബെംഗളൂരു റോയൽ ചലഞ്ചേഴ്സിന്റെ വിജയാഘോഷ ദുരന്തത്തിൽ സൂപ്പർ താരം വിരാട് കോലിക്കെതിരെ എക്സ് പ്ലാറ്റ്ഫോമിൽ രോഷം ശക്തം. #അറസ്റ്റ് വിരാട് കോലി എന്ന ഹാഷ്ടാഗാണ് എക്‌സില്‍ ട്രെന്‍ഡിങ്ങില്‍ ഇപ്പോൾ ഒന്നാമതുള്ളത്. അറസ്റ്റ് വിരാട് കോലി എന്ന ഹാഷ്ടാഗില്‍ ഏകദേശം 50000 ത്തോളം ട്വീറ്റുകള്‍ വന്നിട്ടുണ്ട്.

ആര്‍സിബി ടീമിന്റെ വിജയം ആഘോഷിക്കാൻ എത്തിയവർ അപകടത്തിൽ പെട്ടിട്ടും ആഘോഷം നടത്തിയതിനാലാണ് ടീമിനെതിരെയും വിരാട് കോലിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. മരണസംഖ്യ ഉയരുമ്പോഴും കോലി അടക്കമുള്ളവർ ആഘോഷ പരിപാടികളിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോകൾ പുറത്തുവന്നിരുന്നു. ഇതടക്കം ചൂണ്ടികാട്ടിയാണ് എക്സിൽ ആളുകൾ അറസ്റ്റ് കോലി ഹാഷ്ടാഗ് ശക്തമാക്കിയിട്ടുള്ളത്.

അതേസമയം പതിനൊന്ന് പേരുടെ ജീവൻ നഷ്ടമായ ബെംഗളൂരു ദുരന്തത്തിൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേസ് പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ല. കെഎസ്‌സിഎ ഭാരവാഹികൾ അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. അറസ്റ്റ് ചോദ്യം ചെയ്ത് ആർസിബി മാർക്കറ്റിംഗ് ഹെഡ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.

എന്നാൽ ആർസിബി ആള്‍ക്കൂട്ട ദുരന്തത്തിൽ കർണാടക സർക്കാർ കടുത്ത നടപടി തുടരുകയാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കെ. ഗോവിന്ദരാജിനെ പുറത്താക്കി. പരേഡിന് അനുമതി നിഷേധിച്ച പൊലീസ് നടപടി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയത് ഗോവിന്ദരാജ് ആണെന്നാണ് സൂചന. ഇന്റലിജൻസ് വിഭാഗം തലവൻ ഹേമന്ത് നിംബാൽക്കറിന് സ്ഥലംമാറ്റം നൽകി.

ബുധനാഴ്ചയാണ് ഐപിഎൽ കിരീട വിജയത്തിൻ്റെ ആഘോഷ പരേഡിനിടെ ആയിരക്കണക്കിന് ആരാധകർ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടി ദുരന്തമുണ്ടായത്. 11 പേരാണ് ദുരന്തത്തിൽ മരിച്ചത്. 47 പേരാണ് പരുക്കുകളോടെ ചികിത്സയിൽ കഴിയുന്നത്. 35000 ആളുകളെ മാത്രമാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് ഉൾക്കൊള്ളാനാകുന്നത്. എന്നാൽ, പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത് രണ്ട് മുതൽ മൂന്ന് ലക്ഷത്തോളം പേരാണ്.

More Stories from this section

family-dental
witywide