
എറണാകുളം: ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരമായി ഇടപെട്ടെന്നും രണ്ട് ദിവസത്തിനുള്ളിൽ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുമെന്നും രാജീവ് ചന്ദ്രശേഖർ. സംസ്ഥാനത്താകെ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായതിനെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് വീണ്ടും അനുനയ നീക്കവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എത്തിയിരിക്കുന്നത്.
ഛത്തീസ്ഗഢ് സർക്കാർ ജാമ്യത്തെ എതിർക്കില്ല എന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും പ്രശ്നത്തിൽ ഇടപെട്ടു. ചില രാഷ്ട്രീയ ശക്തികൾ അവിടെയെത്തി നാടകം കളിച്ചു. ഇതിൻ്റെ ഭാഗമാണ് കോടതിയുടെ പരാമർശം. ഛത്തീസ്ഗഡിൽ ചില നിയമങ്ങൾ ഉണ്ട്. സെൻസിറ്റീവ് സോണാണ് അവിടമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നാളെ കാത്തോലിക്ക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ ദേശീയ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്തുമെന്നും തൃശൂർ അതിരൂപത ആസ്ഥാനത്താണ് കൂടിക്കാഴ്ച നടക്കുകയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.