
ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും വീണ്ടും തടസ്സപ്പെട്ടു. നേരത്തെ 12 മണിവരെ നിര്‍ത്തിവെച്ചിരുന്ന സഭ വീണ്ടും സമ്മേളിച്ചെങ്കിലും പ്രതിപക്ഷ ബഹളം കാരണം നടപടി ക്രമങ്ങൾ ആരംഭിക്കാൻ സാധിച്ചിരുന്നില്ല. ഓപ്പറേഷൻ സിന്ദൂറിൽ ചർച്ച ആരംഭിക്കാൻ പോകുകയാണ് സ്പീക്കർ അറിയിച്ചെങ്കിലും മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു. ഓപ്പറേഷൻ സിന്ദൂറിൽ ചർച്ച ആവശ്യമുണ്ടെങ്കിൽ പ്രതിപക്ഷം സീറ്റുകളിലേയ്ക്ക് മടങ്ങണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഇതിന് പിന്നാലെ ഒരു മണിവരെ സഭ നിർത്തിവെയ്ക്കുന്നതായി സ്പീക്കർ അറിയിക്കുകയായിരുന്നു.
ചോദ്യോത്തരവേളയില്‍ സഭയില്‍ ബഹളം വെച്ച പ്രതിപക്ഷത്തെ സ്പീക്കര്‍ ഓം ബിര്‍ള വിമര്‍ശിച്ചു. തുടര്‍ച്ചയായി പ്രതിപക്ഷ ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്നത് രാജ്യം കാണുന്നുണ്ടെന്നും ചോദ്യോത്തര വേള നടക്കരുതെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് രാജ്യത്തിന് അറിയണമെന്നും സ്പീക്കര്‍ ഓം ബിര്‍ള നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് 12 വരെ സ്പീക്കർ നേരത്തെ സഭ നിര്‍ത്തിവെച്ചത്.