
കഞ്ചാവ് കേസിൽ അറസ്റ്റിലായ വേടന് ലഹരി കേസിന് പിന്നാലെ കുരുക്ക് മുറുകുന്നു. ലഹരി കേസില്‍ എറണാകുളം ഹില്‍ പാലസ് പൊലീസിന്റെ പിടിയിലായ വേടന്‍ കഴുത്തില്‍ ധരിച്ചിരുന്ന മാലയാണ് പുതിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരിക്കുന്നത്. വേടന്റെ മാലയിമുള്ളത് പുലിയുടെ പല്ലാണെന്ന നിഗമനത്തെ തുടര്‍ന്ന് വനം വകുപ്പ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും എന്നാണ് ഏറ്റവും പുതിയ വിവരം.
കഴുത്തിലെ മാലയില്‍ കണ്ടെത്തിയ വസ്തു പുലിയുടെ പല്ലാണെന്ന് വേടന്‍ പൊലീസിന് മൊഴി നല്‍കിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് തായ്ലന്‍ഡില്‍നിന്ന് കൊണ്ടുവന്നതാണെന്നാണ് വേടന്റെ മൊഴി. ഇതേ തുടര്‍ന്ന് വേടനെ വനം വകുപ്പ് ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
വേടന്‍ ധരിച്ച മാലയുടെ ലോക്കറ്റില്‍ പുലിപ്പല്ല് ആണെന്ന് കണ്ടെത്തിയാല്‍ ജാമ്യമില്ലാ വകുപ്പിലുള്ള വനം വകുപ്പിന്റെ കേസ് കടുക്കും. വനം വന്യജീവി സംരക്ഷണ നിയമപ്രകാരം വന്യജീവികളുടെ നഖം, പല്ല് തുടങ്ങിയവ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ്. പുലിയുടെ പല്ല് തന്നെയാണോ എന്ന് ഉറപ്പാക്കുന്നതിനായി കോടനാട് നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് സ്റ്റേഷനിലേക്ക് എത്തിയിട്ടുണ്ട്. തെളിഞ്ഞാൽ മൂന്ന് മുതൽ 7 വർഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കുന്നതാണ് കുറ്റം.
കഞ്ചാവ് കൈവശം വച്ചതിന് രാവിലെ പിടിയിലായ വേടന്റെയും റാപ് സംഘത്തിലെ അംഗങ്ങളായ എട്ട് പേരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ആറന്മുള സ്വദേശി വിനായക് മോഹൻ, തിരുവനന്തപുരം കൈമനം സ്വദേശി വൈഷ്ണവ് ജി.പിള്ള, സഹോദരൻ വിഗനേഷ് ജി.പിള്ള, പെരിന്തൽമണ്ണ സ്വദേശി ജാഫർ, തൃശൂർ പറളിക്കാട് സ്വദേശി കശ്യപ് ഭാസ്കർ, നോർത്ത് പറവൂർ സ്വദേശി വിഷ്ണു കെ.വി, കോട്ടയം മീനടം സ്വദേശി വിമൽ സി.റോയ്, മാള സ്വദേശി ഹേമന്ത് വി.എസ് എന്നിവരുമാണ് അറസ്റ്റിലായത്.