
തിരുവനന്തപുരം: തൊഴില്‍ മന്ത്രി വി ശിവൻകുട്ടിയുമായുള്ള ചര്‍ച്ചയിലും അനുനയമാകാതെ ആശാ വര്‍ക്കര്‍മാരുടെ സമരം. ഓണറേറിയം കൂട്ടണമെന്നതടക്കം അഞ്ച് പ്രധാന ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം സമരസമിതി നേതാക്കള്‍ മന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. എന്നാല്‍, ആരോഗ്യ മന്ത്രിയോട് സംസാരിക്കാമെന്ന ആശ്വാസ വാക്ക് മാത്രമാണ് തൊഴിൽ മന്ത്രിയിൽ നിന്ന് സമരസമിതിക്ക് ലഭിച്ചത്. വേതന വര്‍ധന പഠിക്കാന്‍ സമിതിയെ നിശ്ചയിക്കാമെന്ന തീരുമാനവുമായി മുന്നോട്ടുപോകുമെന്നാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചത്.
ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടതില്‍ കൂടുതലൊന്നും തൊഴില്‍ മന്ത്രിയോടും ആശകൾക്ക് പറയാനുണ്ടായിരുന്നില്ല. പക്ഷേ സമരം തീര്‍ക്കാനുള്ള ഉപായങ്ങളില്‍ ചിലത് തൊഴില്‍മന്ത്രി മുന്നോട്ടുവച്ചു. സമരാവശ്യങ്ങള്‍ പഠിക്കാനുള്ള കമ്മിറ്റിയുടെ സമയം, മൂന്നുമാസത്തില്‍ നിന്ന് ഒരു മാസമാക്കി ചുരുക്കാമെന്നും എങ്കില്‍ സമരത്തില്‍ നിന്ന് പിന്മാറാമോ എന്നും ശിവൻകുട്ടി ചോദിച്ചു. എന്നാൽ, ഓണറേറിയം കൂട്ടാതെ സമരം നിര്‍ത്തില്ലെന്ന മുന്‍നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സമരസമിതി.
കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍റെ എതിര്‍പ്പ് മറികടന്നും കമ്മിറ്റിയുമായി മുന്നോട്ടുപോകുമെന്ന് ഇതിനിടെ ആരോഗ്യ മന്ത്രി വ്യക്തമാക്കി. സമരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ കമ്മിറ്റിയെ സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഐഎന്‍ടിയുസി, സിഐടിയു തുടങ്ങി നാല് പ്രധാന ട്രേഡ് യൂണിയനുകളാണ് പ്രത്യേക കമ്മിറ്റിയെ അനുകൂലിച്ചത്. പ്രധാന ഡിമാന്‍റ് ആയ ഓണറേറിയം 3000 രൂപയെങ്കിലും ഇപ്പോള്‍ കൂട്ടിയില്ലെങ്കില്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ ആശാ വര്‍ക്കര്‍മാരും ഉറച്ച് നിൽക്കുന്നു.