
ലക്നൗ: ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളം എന്ന ഖ്യാതി ഇനി ഉത്തർപ്രദേശിലെ ജെവാറിലുള്ള നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സ്വന്തം. വിമാനത്താവളത്തിൻ്റെ 80 ശതമാനത്തിലധികം നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തിയാക്കി. ഈ വർഷം നവംബറോടെ വിമാനത്താവളം പൂർണ്ണമായും പ്രവർത്തനക്ഷമമാകുമെന്ന് ഉത്തർപ്രദേശ് വ്യവസായ വികസന മന്ത്രി നന്ദ് ഗോപാൽ ഗുപ്ത നന്ദി പറഞ്ഞു. ഉന്നതതല അവലോകനത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നാല് ഘട്ടങ്ങളായി നിർമ്മിക്കുന്ന വിമാനത്താവളത്തിന് ആകെ 29,650 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. നിലവിൽ വിമാനത്താവളത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വിമാനത്താവളത്തിന്റെ നിര്‍മ്മാണം 2024 സെപ്റ്റംബറോടെ പൂർത്തിയാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ടെർമിനൽ നിർമ്മാണ പ്രവർത്തനങ്ങളിലും അംഗീകാരങ്ങൾ ലഭിക്കുന്നതിലും കാലതാമസം നേരിടുകയായിരുന്നു.
നോയിഡ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (NIAL) പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായാകും ആരംഭിക്കുക. ആഭ്യന്തര, ചരക്ക് വിമാന സർവീസുകൾ സെപ്റ്റംബർ 15 ഓടെ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂർണ്ണ തോതിലുള്ള അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ ഈ വർഷം നവംബറിൽ ആരംഭിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മെട്രോ റെയിൽ, ബസ് ടെർമിനലുകൾ, ടാക്സി ലെയ്‌നുകൾ, സ്വകാര്യ പാർക്കിംഗ് എന്നിവയെ സംയോജിപ്പിക്കുന്ന ഒരു അത്യാധുനിക ഗ്രൗണ്ട് ട്രാൻസ്പോർട്ടേഷൻ സെന്ററും വിമാനത്താവളത്തിലുണ്ടാകും.