കൊല്ലപ്പെട്ട ചിത്രപ്രിയയുടെതായി പ്രചരിക്കുന്നത് തെറ്റായ സിസിടിവി ദൃശ്യമാണെന്നും ഇത് പൊലീസ് കൊടുത്തതല്ലെന്നും എഎസ്പി ഹർദീക് മീണ. ഈ ദൃശ്യങ്ങൾക്ക് കേസുമായി ബന്ധമില്ല. പുറത്തുവന്ന ചിത്രങ്ങൾ ചിത്രപ്രിയയുടേതല്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് സിസിടിവി ദൃശ്യങ്ങളില്‍ കാണിക്കുന്ന സമയത്തിന് മുമ്പ് പെണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നുവെന്നും എഎസ്പി കൂട്ടിച്ചേർത്തു.
അതേസമയം, സോഷ്യൽ മീഡിയ വഴി സിസിടിവിയിലുള്ളത് ചിത്രപ്രിയയല്ലെന്ന് കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രപ്രിയയുടെ കൊലപാതകക്കേസില്‍ സുപ്രധാന തെളിവായി കൊണ്ടുവന്നതായിരുന്നു സിസിടിവി ദൃശ്യം. മലയാറ്റൂര്‍ പള്ളി പരിസരത്ത് ചിത്രപ്രിയ രാത്രി സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്നതാണ് ദൃശ്യം.
കേസിൽ കാലടി പൊലീസ് ചിത്രപ്രിയയുടെ സുഹൃത്ത് അലൻ ബെന്നിയെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും മദ്യലഹരിയിൽ ചിത്രപ്രിയയെ കൊലപെടുത്തിയെന്നുമാണ് അലൻ പൊലീസിന് നൽകിയ മൊഴി. കഴിഞ്ഞ ദിവസമാണ് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. ബെംഗളൂരുവിൽ ബിബിഎ ഏവിയേഷൻ ഒന്നാം വർഷ വിദ്യാർഥിനിയായ ചിത്രപ്രിയ ഒരു ആഴ്ച മുൻപായിരുന്നു നാട്ടിലെത്തിയത്.









