ടെഹ്‌റാനിൽ വീണ്ടും ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ, 29കുട്ടികൾ ഉൾപ്പെടെ 60 -ലധികം മരണം; ഇറാൻ തിരിച്ചടിക്കുന്നു

ന്യൂഡല്‍ഹി : ലോകത്തിലാകെ ഭീതിയുടെ നിഴല്‍ പരത്തി ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം അപകടകരവുമായ തലങ്ങളിലേക്ക്. ഇരു രാജ്യങ്ങളും ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പുലര്‍ച്ചെയുമായി കടുത്ത ആക്രമണങ്ങളാണ് നടത്തുന്നത്.

ഇറാന്റെ തന്ത്രപ്രധാനമായ ആസ്തികളെ കൂടുതലായി ലക്ഷ്യമിട്ടാണ് ഇസ്രായേലിന്റെ സൈനിക ആക്രമണം. ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്ന് ടെഹ്റാനിലായിരുന്നു, അവിടെ ഇസ്രായേലി മിസൈല്‍ ഒരു ജനവാസ മേഖലയിലാണ് പതിച്ചത്. 29 കുട്ടികള്‍ ഉള്‍പ്പെടെ കുറഞ്ഞത് 60 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഇറാനിയന്‍ അധികൃതര്‍ പറഞ്ഞു. ഇതിനു മറുപടിയായി ടെഹ്റാന്‍ ഇസ്രായേലിന് നേരെ പുതിയ മിസൈല്‍ ആക്രമണം അഴിച്ചുവിട്ടു. ഗലീലി മേഖലയിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

നേരത്തെ വടക്കന്‍ ഇസ്രായേലിലെ ഒരു വീടിന് സമീപം ഇറാന്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് സ്ത്രീകള്‍ മരിക്കുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇറാനില്‍ ഇസ്രായേലി ആക്രമണങ്ങളുടെ ആദ്യ രണ്ട് ദിവസങ്ങളില്‍ ആകെ 78 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കെട്ടിടങ്ങള്‍ നിലംപൊത്തിയതായും സംഘര്‍ഷ ചിത്രങ്ങളില്‍ കാണാം. ഇറാനിലെ 150 ലധികം സ്ഥലങ്ങള്‍ ലക്ഷ്യമിട്ടതായും ടെഹ്റാനില്‍ നിന്നുള്ള ആവര്‍ത്തിച്ചുള്ള മിസൈല്‍ വിക്ഷേപണങ്ങളെത്തുടര്‍ന്ന് സൈനിക നടപടി ശക്തമാക്കിയതായും ഇസ്രായേല്‍ പറഞ്ഞു.