
ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലടക്കം കനത്ത ആക്രമണം നടത്തി ഇറാൻ. ടെൽ അവീവിലും ഹൈഫയിലും ഏറ്റവുമൊടുവിലായ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ എട്ട് മരണം സംഭവിച്ചെന്നാണ് റിപ്പോർട്ട്. ഇറാൻ്റെ ബാലിസ്റ്റിക് മിസൈലാക്രമണങ്ങളിൽ എട്ടോളം ഇസ്രയേലുകാർ കൊല്ലപ്പെട്ടെന്നും ഒരു ഡസനിലേറെ പേർക്ക് പരിക്കേറ്റെന്നും അൽ ജസീറയാണ് റിപ്പോർട്ട് ചെയ്തത്.
ഇറാൻ്റെ തലസ്ഥാനമായ തെഹ്റാനിന് നേരെ ഇസ്രയേൽ നടത്തിയ സ്ഫോടനങ്ങൾക്ക് പിന്നാലെയാണ് ഇറാൻ ശക്തമായി തിരിച്ചടിച്ചത്. നാല് ദിവസത്തോളമായി ഇറാന് നേരെ ഇസ്രയേൽ നടത്തുന്ന സൈനിക നീക്കങ്ങൾക്ക് പിന്നാലെ 224 പേരാണ് മരിച്ചത്. ഇതിൽ 70 പേർ സ്ത്രീകളും നല്ലൊരു ശതമാനം കുട്ടികളുമാണെന്ന് നേരത്തെ ഇറാൻ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം ഇസ്രയേൽ ആക്രമണങ്ങൾ രാജ്യത്തിനെതിരായ യുദ്ധമല്ല, മറിച്ച് ‘മനുഷ്യരാശിക്കെതിരായ’ യുദ്ധമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് അഭിപ്രായപ്പെട്ടത്. അന്താരാഷ്ട്ര സമൂഹത്തെയും അന്താരാഷ്ട്ര നിയമത്തെയും വെല്ലുവിളിക്കുന്ന ഒരു ക്രിമിനൽ സംഘം ആരംഭിച്ച യുദ്ധമാണ് നടക്കുന്നതെന്നും ഇസ്മായിൽ ബഗായ് തെഹ്‌റാനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.