ട്രംപ് തുറന്നത് പണ്ടോറ പെട്ടി: ഈ ലോകത്തെ കാത്തിരിക്കുന്നത് എന്തൊക്കെ പേക്കിനാവുകൾ ?

ഇറാൻ്റെ ആണവ പദ്ധതിയെ അതി ഭീകരമായി ആക്രമിച്ചുകൊണ്ട് ഡൊണാൾഡ് ട്രംപ് എന്ന യുഎസ് പ്രസിഡൻ്റ് ലോകത്തെ മുഴുവൻ നിർണായകമായ ഒരു പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.

2025 ജൂണിലെ ഒരു മധ്യവേനൽ രാത്രിയിൽ പശ്ചിമേഷ്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിയെഴുതപ്പെടുകയായിരുന്നു. ഇറാന്റെ ശക്തി നിർവീര്യമാക്കപ്പെടുകയും അമേരിക്കയുടേത് കുതിച്ചുയരുകയും ചെയ്ത രാത്രി. അണുവായുധം തങ്ങളെ ഉന്മൂലനം ചെയ്യുമെന്ന ഇസ്രയേലിൻ്റെ ഭയം ഇല്ലാതായ രാത്രി. 1979 ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ഇറാനുമായുള്ള 45 വർഷത്തെ വിഷലിപ്തമായ യുഎസ് ബന്ധത്തിന്റെ അതിശയകരമായ പരിസമാപ്തിയും, യുഎസ് സൈനിക ശക്തിയുടെയും പ്രസിഡൻ്റിൻ്റെ അധികാരത്തിന്റെയും ക്രൂരവും ഏകപക്ഷീയവുമായ പ്രകടനവും നടന്ന ആ രാത്രി ലോകത്തിനു മുന്നിൽ തുറക്കുന്നത് എന്തായിരിക്കും?

ഏറ്റവും ഉന്മാദിയായ ചൂതാട്ടക്കാരനെപ്പോലെ ഡോണൾഡ് ജോൺ ട്രംപ് എന്ന 79 വയസ്സുകാരൻ അമേരിക്കൻ പ്രസിഡൻ്റ് നടപ്പാക്കിയ തീരുമാനം ചരിത്രത്തിൽ എങ്ങനെയായിരിക്കും അടയാളപ്പെടുത്തുക എന്ന് കണ്ടറിയണം. ട്രംപ് അവകാശപ്പെട്ടതുപോലെ ഇറാൻ്റെ ആണവപദ്ധതികൾ ഉന്മുലനം ചെയ്യപ്പെട്ടിട്ടില്ല എങ്കിൽ ട്രംപ് എന്നല്ല ലോകം മുഴുവൻ വലിയ വില കൊടുക്കേണ്ടി വരും എന്നു സംശയമില്ല.

സ്വന്തം പ്രശസ്തിക്കും ആഗോള സുരക്ഷക്കും വേണ്ടി ട്രംപ് വലിയൊരു റിസ്ക് എടുത്തിരിക്കുകയാണ്. അതിന്റെ അനന്തരഫലങ്ങൾ എങ്ങനെയായിരിക്കുമെന്ന് അദ്ദേഹത്തിന് ഒരു തരത്തിലും പ്രവചിക്കാൻ കഴിയില്ല. യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്ത് അധികാരത്തിലെത്തിയ പ്രസിഡന്റ്, മറ്റൊരു വലിയ യുദ്ധത്തിന് തിരികൊളുത്തിയെന്നതും വിരോദ്ധാഭാസമാണ്.

മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളിൽ ബി-2 ബോംബറുകൾ നടത്തിയ അമേരിക്കൻ ആക്രമണം ഉൾക്കൊള്ളാൻ ഇറാൻ തയ്യാറായില്ലെങ്കിൽ – പത്തിമടക്കിയില്ലെങ്കിൽ- ഇതിലും വലുത് വരാനിരിക്കുന്നു എന്ന് ട്രംപ് ഭീഷണിപ്പെടുത്തുയും ചെയ്തിട്ടുണ്ട്. പുതിയ യുദ്ധങ്ങൾ ആരംഭി ക്കാൻ വളരെ എളുപ്പമാണ് എന്നാൽ അവ അവസാനിപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിൽ.

യുഎസ്കോൺഗ്രസിന്റെ സമ്മതം നേടാതെയും അമേരിക്കൻ ജനതയെ ശരിയായി മനസ്സിലാക്കിക്കാതെയും ഇസ്രയേൽ ഒഴികെ മറ്റാരോടും പറയാതെയും ഏകപക്ഷീയമായി തീരുമാനമെടുത്ത് യുഎസ് സേനയെ യുദ്ധത്തിന് പറഞ്ഞുവിടുകയാണ് ട്രംപ് ചെയ്തത്. ഇറാനെ എന്തുചെയ്യണമെന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യാഴാഴ്ച, പറഞ്ഞു – എന്നാൽ രണ്ടുദിനത്തിനപ്പുറം അദ്ദേഹം ആക്രമണം നടത്തി.

ഇറാൻ ആണവായുധം നേടുന്നതിൽ നിന്ന് ആഴ്ചകൾ അകലെയാണെന്ന തന്റെ അവകാശവാദങ്ങളുടെ തെളിവുകൾ അദ്ദേഹം ആർക്കും തുറന്നു കാട്ടിയിട്ടില്ല . ഇറാൻ ഇപ്പോഴും ഒരു ആണവ ആയുധത്തിൽ നിന്ന് വർഷങ്ങൾ അകലെയാണെന്ന സ്വന്തം രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തലുകൾ അദ്ദേഹം ആവർത്തിച്ച് തള്ളിക്കളയുകയും ഇസ്രയേൽ പറഞ്ഞതു മുഴുവൻ അതേ പടി വിശ്വസിക്കുകയുമാണ് ചെയ്തത്. ചൈനയേയും റഷ്യയേയും അദ്ദേഹം പരിഗണിച്ചിട്ടേയില്ല. മാറി വരുന്ന ലോകക്രമത്തിൽ സ്വാധീനശക്തിയായ ചൈന ഇറാനോട് വളരെ അടുപ്പമുള്ള, അടുത്തു കിടക്കുന്ന രാഷ്ട്രമാണ്. ഈ അമേരിക്കൻ നടപടി ചൈന കൈയുകെട്ടി നോക്കിയിരിക്കുമെന്ന് കരുതാനും കഴിയില്ല.

ടെഹ്റാന്റെ മറുപടി എന്താകുമെന്നാണ് ലോകരാജ്യങ്ങൾ നിരീക്ഷിക്കുന്നത്. ആക്രമണത്തിൽ എന്ത് ആഘാതം ഉണ്ടായെന്ന് ഇറാൻ വ്യക്തമാക്കിയിട്ടില്ല. ഇറാനെ ആക്രമിച്ചാൽ യുഎസ് താവളങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. യുഎസ് സുരക്ഷയ്ക്ക് ഇതു ഭീഷണിയാണ്. യുഎസിൻ്റെ 40,000 സൈനികർ പശ്ചിമേഷ്യയിലുണ്ട്. അവരോട് ജാഗ്രതപാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. യുഎസ് കപ്പലുകളെ ആക്രമിക്കുമെന്ന് ഹൂത്തികൾ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.

ദിവസങ്ങൾ നീണ്ടുനിന്ന ഇസ്രായേലി വ്യോമാക്രമണങ്ങൾക്ക് ശേഷം ദുർബലമായ അവസ്ഥയിൽ പോലും, ഇറാൻ അമേരിക്കൻ താവളങ്ങളെയും ഉദ്യോഗസ്ഥരെയും മിഡിൽ ഈസ്റ്റിലെയും മറ്റിടങ്ങളിലെ സാധാരണക്കാരെയും ആക്രമിക്കുകയും അമേരിക്കക്കാരെ രക്തരൂക്ഷിതമായ ഒരു സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തേക്കാം.

എണ്ണ കയറ്റുമതിയുടെ ഒരു പ്രധാന ഗതാഗത കേന്ദ്രമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടുന്നതിലൂടെ ആഗോളതലത്തിൽ ഊർജ്ജ പ്രതിസന്ധി സൃഷ്ടിക്കാൻ അവർ ശ്രമിച്ചേക്കാം. ഗൾഫിലെ യുഎസ് സഖ്യകക്ഷികളെ അവർ ലക്ഷ്യമിട്ടേക്കാം. ഇറാഖിനേയും സിറിയയേയും ആയുധമാക്കി മേഖലയിലെ യുഎസ് സൈനികരെയും താവളങ്ങളെയും ആക്രമിക്കാൻ അവർ ശ്രമിച്ചേക്കാം. ഇങ്ങനെ സംഭവിച്ചാൽ ഒരു പൂർണ്ണ തോതിലുള്ള യുഎസ്-ഇറാൻ യുദ്ധം ഉണ്ടായേക്കും.

ഇറാന്റെ നിലവിലെ ഭരണകൂടത്തിന്റെ നിലനിൽപ്പിന് ഭീഷണിയായ രാഷ്ട്രീയ പൊട്ടിത്തെറികൾക്ക് ഈ ആക്രമണം കാരണമാകുമോ എന്ന് ചില വിദഗ്ധർ സംശയിക്കുന്നു. ഇസ്രയേൽ എന്ന ജൂത രാഷ്ട്രത്തെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഒരു സർക്കാരിന്റെ പതനത്തിന് തങ്ങളുടെ ആക്രമണം കാരണമാകുമെന്ന് ഇസ്രായേൽ പ്രതീക്ഷിക്കുന്നുണ്ട്, അവർ അത് പല തവണ വ്യക്തമാക്കിയിട്ടുണ്ട്.

. സർക്കാരിന്റെ അത്തരമൊരു തകർച്ച ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ എന്ന സൈന്യത്താൽ നയിക്കപ്പെടുന്ന കൂടുതൽ ശത്രുതാപരമായതും അപകടകരവുമായ ഒരു ഭരണകൂടത്തിലേക്ക് ഇറാനെ എത്തിച്ചേക്കാം.

ഇറാനിയൻ രാഷ്ട്രം പിരിച്ചുവിട്ടാൽ, ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടാനും വിനാശകരമായ അസ്ഥിരത ഇറാന്റെ അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്. പല ഇറാനികളുടെയും ഭയം, അപമാനിതമായ ഒരു ഭരണകൂടം സ്വന്തം ജനങ്ങൾക്കെതിരായ അടിച്ചമർത്തൽ ഇരട്ടിയാക്കി പ്രതികരിക്കുമെന്നുതന്നെയാണ്.

Attack on Iran by US Analysis

More Stories from this section

family-dental
witywide