വെല്‍കം ഹോം, ഹീറോസ്…! ആക്സിയം 4 ക്രൂ ഡ്രാഗണ്‍ ഗ്രേസ് പേടകം ഇന്ന് ഭൂമിയിലെത്തും; ഇന്ത്യയിലെത്താന്‍ ശുഭാംശു ഇനിയും കാത്തിരിക്കണം

ഫ്‌ളോറിഡ: ഇന്ത്യക്കാരനായ ഗ്രൂപ്പ് ക്യാപ്ടന്‍ ശുഭാംശു ശുക്ല അടങ്ങുന്ന ആക്സിയം 4 സംഘത്തെ വഹിച്ചുകൊണ്ട് ക്രൂ ഡ്രാഗണ്‍ ഗ്രേഡ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഹാര്‍മണി മൊഡ്യൂളില്‍ നിന്ന് വേര്‍പ്പെട്ട് ഇന്നലെ ഇന്ത്യന്‍ സമയം വൈകിട്ട് 4:45-നാണ് ഭൂമി ലക്ഷ്യമാക്കി പുറപ്പെട്ടത്. ക്രൂ ഡ്രാഗണ്‍ ഗ്രേസ് പേടകം ഇപ്പോള്‍ ബഹിരാകാശത്ത് കൂടി സഞ്ചരിക്കുകയാണ്.

ഏകദേശം ഇരുപത്തിരണ്ടര മണിക്കൂര്‍ സമയമെടുത്താണ് ഗ്രേസ് പേടകത്തിന് യുഎസിലെ കാലിഫോര്‍ണിയ തീരത്ത് ഇന്ത്യന്‍ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 3:01-ഓടെ ഇറങ്ങാനാകുക.

ഉച്ചയ്ക്ക് രണ്ട് മണിയോടെ പേടകത്തിലെ ത്രസ്റ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കാനുള്ള നടപടികള്‍ തുടങ്ങും. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കാന്‍ ഇന്ത്യന്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2:07-ന് പസഫിക് സമുദ്രത്തിന് മുകളില്‍ വച്ച് ഗ്രേസ് പേടകം റീ-ഓര്‍ബിറ്റ് ബേണ്‍ ചെയ്യും. 2.57ന് 5.7 കിലോമീറ്റര്‍ ഉയരത്തില്‍ വച്ച് ആദ്യഘട്ട പാരച്യൂട്ട് പ്രവര്‍ത്തനക്ഷമമാകും. സ്പ്ലാഷ്ഡൗണ്‍ സൈറ്റിന് ഏതാണ്ട് രണ്ട് കിലോമീറ്റര്‍ മുകളില്‍ വച്ച് പ്രധാന പാരച്യൂട്ടുകൂടി തുറക്കുന്നതോടെ കാലാവസ്ഥ അനുകൂലമായാല്‍ 3.01ന് ഗ്രേസ് പേടകം കാലിഫോര്‍ണിയ തീരത്ത് ഇറങ്ങുമെന്നാണ് വിവരം.

ശുഭാംശു ശുക്ലയ്ക്ക് പുറമെ മുതിര്‍ന്ന അമേരിക്കന്‍ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് പേടകത്തിലുള്ളത്. ജൂണ്‍ 26-നാണ് ആക്‌സിയം 4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. നിലയത്തില്‍ ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും കൃത്യമായി പൂര്‍ത്തിയാക്കാന്‍ ആക്‌സിയം 4 സംഘത്തിന് കഴിഞ്ഞു. ഭൂമിയില്‍ തിരിച്ചെത്തിക്കഴിഞ്ഞാല്‍ ഏഴ് ദിവസം ഹൂസ്റ്റണിലെ ജോണ്‍സണ്‍ സ്പേസ് സെന്ററില്‍ നാല് ആക്‌സിയം 4 ദൗത്യ സംഘാംഗങ്ങളും പ്രത്യേക നിരീക്ഷണത്തിലായിരിക്കും. അതിന് ശേഷമേ ശുഭാംശു ശുക്ല ഇന്ത്യയിലേക്ക് വരാനാകൂ.

More Stories from this section

family-dental
witywide