
ന്യൂഡല്‍ഹി: ഇന്ത്യയുടെ ശുഭാംശു ശുക്ലയെയും മറ്റ് മൂന്ന് ബഹിരാകാശയാത്രികരെയും വഹിച്ചുകൊണ്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്‌സിയം മിഷന്‍ 4 ഉച്ചയ്ക്ക് 12.01 ന് പറന്നുയര്‍ന്നു. ബഹിരാകാശയാത്രികര്‍ സ്പേസ് എക്സ് ക്രൂ ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിലാണ് യാത്ര തിരിച്ചത്. ദൗത്യത്തിന്റെ പൈലറ്റായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുക്ലയെ കൂടാതെ, പോളണ്ടിൽ നിന്നുള്ള സ്ലാവോസ് ഉസ്നാൻസ്കി-വിസ്നിയേവ്‌സ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കപു, യുഎസിൽ നിന്നുള്ള കമാൻഡർ പെഗ്ഗി വിറ്റ്‌സൺ എന്നിവരും ബഹിരാകാശ പേടകത്തിലുണ്ട്.
നാസയുടെ മുൻ ബഹിരാകാശ സഞ്ചാരിയും ആക്‌സിയം സ്പേസിന്റെ ഹ്യൂമൻ സ്പേസ്‌ഫ്‌ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്.

1969-ല്‍ അപ്പോളോ 11-ല്‍ നീല്‍ ആംസ്‌ട്രോങ് ചന്ദ്രനിലേക്ക് പറന്നുയര്‍ന്ന ഫ്‌ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിലെ ലോഞ്ച് കോംപ്ലക്‌സ് 39Aയില്‍ നിന്ന് ഫാല്‍ക്കണ്‍-9 റോക്കറ്റിലാണ് സംഘം പറന്നുയര്‍ന്നത്.
വിക്ഷേപണത്തിന് തൊട്ടുമുമ്പ് ഒരു ചെറിയ പ്രശ്‌നം ഉണ്ടായെങ്കിലും വളരെ വേഗത്തില്‍ അത് പരിഹരിക്കാനായെന്ന് റിപ്പോര്‍ട്ടുണ്ട്. സ്‌പേസ് എക്സിന്റെ ക്രൂ ഡ്രാഗണിലേക്ക് കാലാവസ്ഥാ ഡാറ്റ അപ്ലോഡ് ചെയ്യുന്നതിലായിരുന്നു പ്രശ്നം.
1984-ല്‍ വിംഗ് കമാന്‍ഡര്‍ രാകേഷ് ശര്‍മ്മ ചരിത്രം സൃഷ്ടിച്ചതിന് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം, ഇന്ത്യക്കാരന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് പോകുന്ന ഇന്ത്യയുടെ രണ്ടാമത്തെ ബഹിരാകാശയാത്രികനാകും.

ഏതാണ്ട് ഒരുമാസത്തിലേറെയായി 39കാരനായ ശുഭാംശു ഉള്‍പ്പെടെയുള്ള നാലുയാത്രികരും ക്വാറന്റൈനിലാണ്. യാത്രികര്‍ ആരോഗ്യത്തോടെ തുടരുന്നുവെന്ന് ഉറപ്പാക്കാനുള്ള ഒരു പ്രക്രിയയാണിത്. സംഘം വ്യാഴാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 4.30നു രാജ്യാന്തര ബഹിരാകാശനിലയത്തിലെത്തും.
ബഹിരാകാശ നിലയത്തില്‍ ഏകദേശം രണ്ടാഴ്ചയോളം സംഘം ചെലവഴിക്കും. ഈ സമയത്ത്, അവര്‍ ഓര്‍ബിറ്റിംഗ് ലാബില്‍ താമസിക്കുകയും ജോലി ചെയ്യുകയും 60 വ്യത്യസ്ത ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യും. മനുഷ്യ ശരീരശാസ്ത്രം, ഭൂമി നിരീക്ഷണം, ജീവശാസ്ത്രം, മെറ്റീരിയല്‍ സയന്‍സ് എന്നിവയെ ചുറ്റിപ്പറ്റിയായിരിക്കും ഈ പരീക്ഷണങ്ങള്‍.

ഏഴ് ക്രൂ അംഗങ്ങള്‍ നിലവില്‍ ഐഎസ്എസില്‍ ഉണ്ട്. ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുക്ല ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്കുള്ള ഒരു ഔട്ട്‌റീച്ച് പ്രോഗ്രാമില്‍ പങ്കെടുക്കുകയും ബഹിരാകാശത്ത് നിന്ന് ഒരു വിഐപിയുമായി സംവദിക്കുകയും ചെയ്യും.
മെയ് 29 ന് ആദ്യ വിക്ഷേപണ തീയതി പ്രഖ്യാപിച്ചതിനുശേഷം ആക്‌സിയം-4 ന് ഒന്നിലധികം പ്രാവശ്യം തടസങ്ങള്‍ നേരിട്ടിരുന്നു. ഒടുവിലാണ് ഇന്നത്തെ യാത്ര.
പ്രതികൂല കാലാവസ്ഥ, ഓക്‌സിഡൈസറിന്റെ ചോര്‍ച്ച ഉള്‍പ്പെടെയുള്ള സാങ്കേതിക തകരാറുകള്‍ ദൗത്യത്തെ തടയുകയായിരുന്നു. യുഎസ് ബഹിരാകാശ ഏജന്‍സി നാസ പ്രഖ്യാപിച്ച ആറാമത്തെ തീയതിയാണ് ജൂണ്‍ 25.
നാഷണല്‍ ബഹിരാകാശ നിലയത്തിലേക്കുള്ള നാലാമത്തെ സ്വകാര്യ ബഹിരാകാശയാത്രിക ദൗത്യമായ ആക്‌സിയം-4 ദൗത്യം, നാസയുമായി സഹകരിച്ച് ഹ്യൂസ്റ്റണ്‍ ആസ്ഥാനമായുള്ള ആക്‌സിയം സ്പേസ് ആണ് നടത്തുന്നത്. ഇന്ത്യ-യുഎസ് ബഹിരാകാശ സഹകരണത്തില്‍ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തിക്കൊണ്ടാണ് ഇന്ന് ചരിത്രം കുറിക്കപ്പെടുന്നത്.