ആ നിമിഷത്തിനായി ഇന്ത്യ ഇനിയും കാത്തിരിക്കണം, ആക്‌സിയം ദൗത്യം വൈകും

ഫ്‌ളോറിഡ : നാല്പത് വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്തേക്ക് എത്തുന്ന ചരിത്ര നിമിഷത്തിന് സാക്ഷിയാകാന്‍ ഇന്ത്യ ഇനിയും കാത്തിരിക്കണം.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ റഷ്യന്‍ മൊഡ്യൂളില്‍ പുതിയ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതിന് പിന്നാലെ ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ല അടക്കം ഭാഗമായ ആക്‌സിയം 4 ദൗത്യം മാറ്റിവയ്ക്കുകയാണെന്ന് നാസ അറിയിച്ചു. ഇനി എന്നാണ് അടുത്ത വിക്ഷേപണ തീയതിയെന്നും നാസ പ്രഖ്യാപിച്ചിട്ടില്ല.

നിലയത്തിലെ സ്വെസ്ദ എന്ന റഷ്യന്‍ മൊഡ്യൂളില്‍ മര്‍ദ്ദ വ്യതിയാനം കണ്ടെത്തിയതാണ് പുതിയ പ്രതിസന്ധിയായത്. പുതിയ പ്രശ്‌നം വിശദമായി പഠിക്കാന്‍ സമയം വേണമെന്നാണ് നാസയും റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോസ്‌മോസും പ്രതികരിച്ചത്. പരിശോധനകള്‍ പൂര്‍ത്തിയാക്കും വരെ ആക്‌സിയം 4 ദൗത്യം മാറ്റിവയ്ക്കാനാണ് തീരുമാനം.

മുന്‍പ് പല തവണ മാറ്റിവെച്ച ദൗത്യമായിരുന്നു ഇത്. ആദ്യം മേയ് 29ന് നിശ്ചയിച്ചിരുന്ന ദൗത്യം കാലാവസ്ഥ പ്രശ്‌നവും പിന്നീട് ഫാല്‍ക്കണ്‍ 9 റോക്കറ്റിലെ ദ്രവീകൃത ഓക്‌സിജന്‍ ചോര്‍ച്ച കാരണവും നാല് വട്ടം മാറ്റി വച്ചിരുന്നു. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ വിക്ഷേപണം നടത്തുമെന്നായിരുന്നു പുറത്തുവന്ന വിവരമെങ്കിലും ഇതിനിടെയാണ് ദൗത്യം വീണ്ടും മാറ്റേണ്ടി വന്നത്. നിലവില്‍ ശുഭാംശുവും സംഘവും ക്വാറന്റീനില്‍ തുടരുകയാണ്. ഇസ്രൊ ചെയര്‍മാന്‍ അടക്കമുള്ള 18 അംഗ ഇന്ത്യന്‍ സംഘവും ഫ്‌ളോറിഡയില്‍ തുടരുന്നുണ്ട്.

More Stories from this section

family-dental
witywide