
എമ്പുരാന്‍റെ എഡിറ്റ് ചെയ്ത പതിപ്പ് നാളെ മുതല്‍ തീയറ്ററുകളില്‍ എത്തും. എമ്പുരാന്‍റെ ഒറിജിനല്‍ പതിപ്പിന് 17 ഇടത്താണ് വെട്ട്. പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് ബജ്‍റംഗി എന്നത് മാറ്റി ബല്‍രാജ് എന്നാക്കി. 18 ഇടങ്ങളിൽ പേര് മാറ്റി ഡബ്ബ് ചെയ്തു. സ്ത്രീകളെ ബലാൽസംഗം ചെയ്യുന്ന ദൃശ്യങ്ങൾ ഒഴിവാക്കി. ഗുജറാത്ത് കലാപത്തെ സംബന്ധിച്ച ചില ദൃശ്യങ്ങൾ മാറ്റം വന്നിട്ടുണ്ട്. എൻഐഎ ലോഗോ കാണിക്കില്ല. വില്ലൻ കഥാപാത്രം കേന്ദ്ര ആഭ്യന്തര മന്ത്രിയെ വിളിക്കുന്ന സീനും ഒഴിവാക്കിയിട്ടുണ്ട്.
എമ്പുരാന്‍ റീ എഡിറ്റഡ് പതിപ്പ് ഇറക്കുന്നതിൽ തുടരുന്നത് അസാധാരണ നീക്കങ്ങളാണ്. അവധി ദിവസങ്ങൾ കഴിഞ്ഞ് ചൊവഴിച്ചയോടെ സിനിമയിൽ തിരുത്തൽ വരുത്താനായിരുന്നു ആദ്യ ധാരണ. എന്നാൽ പല ഭാഗങ്ങളിൽ നിന്നും റീജിയണൽ സെൻസര്‍ ബോർഡിനും ശക്തമായ സമ്മർദ്ദം ഉണ്ടായെന്നാണ് സൂചന. ഇതേത്തുടര്‍ന്ന് അവധി ദിവസമായ ഞാവറാഴ്ച തന്നെ റീ സെന്‍സറിംഗ് ജോലികൾ പൂർത്തിയാക്കുകയായിരുന്നു.
സിനിമ സെൻസറിംഗ് നടത്തിയ റീജണൽ ഓഫീസർക്കും സെൻസറിംഗ് അംഗങ്ങൾക്കും എതിരെ നടപടിക്ക് സാധ്യത ഉണ്ട്. നടപടി വേണമെന്ന് സംഘപരിവാർ ആവശ്യം ഉന്നയിക്കുന്നുണ്ട്. റീ എഡിറ്റഡ് പതിപ്പിന് മുമ്പ് ചിത്രം കാണാനുള്ള ജനത്തിരക്ക് ഇന്നും തുടര്‍ന്നു.