ഛത്തീസ്‌ഗഡിൽ ക്രൈസ്തവ വിഭാഗത്തിനു നേരെ വീണ്ടും ആക്രമണം. പ്രാർത്ഥനാ ശുശ്രൂഷക്കിടെ ബജ്‌റംഗ്ദൾ പാസ്റ്ററിനെ ഇരുമ്പ് ദണ്ഡ് കൊണ്ട് ആക്രമിച്ചു. ഇന്ന് രാവിലെ, ദുർഗ് ജയിലിനു സമീപം കഴിഞ്ഞ 30 വർഷമായി പ്രവർത്തിച്ചുവരുന്ന ആരാധനാലയത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഞായറാഴ്ച നടക്കുന്ന പ്രാർത്ഥന ശുശ്രൂഷക്കിടെ ഒരു കൂട്ടം ബജ്‌റംഗ്ദൾ പ്രവർത്തകരെത്തി മതപരിവർത്തനം അടക്കമുള്ള കാര്യങ്ങൾ ആരോപിച്ച് ആക്രമണം അഴിച്ചുവിടുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.
ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള അടിയേറ്റ് ജോൺ ജോനാഥൻ എന്ന പാസ്റ്റർക്കാണ് ഗുരുതരമായി പരുക്കേറ്റത്. അദ്ദേഹത്തിന്റെ കൈ ആക്രമണത്തിൽ ഒടിഞ്ഞു. പൊലീസിന്റെ സാന്നിധ്യത്തിൽ തന്നെ ഉണ്ടായ സംഭവത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ആക്രമണത്തിൽ ആരാധനാലയത്തിലെത്തിയ മറ്റ് വിശ്വാസികൾക്കും പരുക്കേറ്റു. എന്നാൽ, സംഭവത്തിൽ പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.









