ഡൽഹി: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെയും മുൻ ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ കമാലിനെയും ഇന്ത്യയിൽനിന്ന് കൈമാറാൻ ഇന്റർപോൾ വഴി നീക്കം ആരംഭിക്കാൻ ബംഗ്ലദേശ് തീരുമാനിച്ചു. വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തിയതിന് രാജ്യാന്തര കുറ്റകൃത്യ ട്രിബ്യൂണൽ വധശിക്ഷ വിധിച്ച ഇരുവരെയും കൈമാറണമെന്ന് മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഷെയ്ഖ് ഹസീനയെ വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ.
ഇരുരാജ്യങ്ങൾക്കുമിടയിലുള്ള എക്സ്ട്രാഡിഷൻ കരാറിന്റെ അടിസ്ഥാനത്തിലാണ് ബംഗ്ലദേശിന്റെ ആവശ്യം. എന്നാൽ കരാറിലെ വ്യവസ്ഥകൾ പ്രകാരം കൈമാറ്റം നിരസിക്കാനുള്ള അധികാരം ഇന്ത്യയ്ക്കുണ്ടെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രക്ഷോഭത്തിലൂടെ അധികാരഭ്രഷ്ടയായ ഹസീനയ്ക്കെതിരായ വിധി രാഷ്ട്രീയ പ്രേരിതമാണെന്ന് വാദിച്ച് ഇന്ത്യയ്ക്ക് ആവശ്യം തള്ളാം.
ഷെയ്ഖ് ഹസീന ഇപ്പോൾ ഇന്ത്യയിൽ അഭയം പ്രാപിച്ച നിലയിലാണ്. വിധിയുടെ സദുദ്ദേശ്യം തെളിയിക്കേണ്ട ബാധ്യത ഇടക്കാല സർക്കാരിനാണ്. അതേസമയം, ഹസീനയുടെ പ്രസ്താവനകൾ ബംഗ്ലദേശ് മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കരുതെന്ന് യൂനുസ് സർക്കാർ നിർദേശിച്ചിട്ടുണ്ട്.











