ധാക്ക: ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസ് തുർക്കി പാർലമെന്ററി പ്രതിനിധി സംഘത്തിന് ‘ആർട്ട് ഓഫ് ട്രയംഫ്’ എന്ന കലാസൃഷ്ടി സമ്മാനിച്ചു. ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങൾ ബംഗ്ലാദേശിന്റെ അതിർത്തിക്കുള്ളിൽ ചിത്രീകരിച്ച ഭൂപടമടങ്ങുന്നതാണ് ഈ സൃഷ്ടി. പാകിസ്താൻ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ സാഹിർ ഷംഷാദ് മിർസയ്ക്ക് സമാനമായ സമ്മാനം നൽകിയതിന് പിന്നാലെയാണ് ബംഗ്ലാദേശിന്റെ പുതിയ പ്രകോപനം.
ഇന്ത്യൻ ഇന്റലിജൻസ് വൃത്തങ്ങൾ ഇതിനെ സാധാരണ നയതന്ത്ര സമ്മാനമായി കാണേണ്ടതില്ലെന്ന് മുന്നറിയിപ്പ് നൽകി. അസം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ബംഗ്ലാദേശിന്റെ സ്വാധീന മേഖലയായി ചിത്രീകരിക്കുന്നത് യുദ്ധപദ്ധതികളുടെയും വിജയാനന്തര ഭരണരൂപങ്ങളുടെയും സൂചനയാണെന്ന് വിലയിരുത്തുന്നു. ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതയെ ദുർബലപ്പെടുത്താനുള്ള സൈക്കോളജിക്കൽ വാർഫെയർ ആണിതെന്നും റിപ്പോർട്ട്.
ദക്ഷിണേഷ്യയിലും തെക്കുകിഴക്കേഷ്യയിലും തുർക്കിയുടെ പാൻ-ഇസ്ലാമിക സ്വാധീന വ്യാപനവുമായി ബന്ധപ്പെട്ടാണ് ഈ നീക്കമെന്ന് ഇന്റലിജൻസ് സംശയിക്കുന്നു. 2024 മുതൽ പ്രതിരോധ സഹകരണം, പരിശീലനം, സാങ്കേതിക നിക്ഷേപം എന്നിവയിലൂടെ തുർക്കി-ബംഗ്ലാദേശ് ബന്ധം ശക്തമാക്കിയിരുന്നു. 1971-ലെ പാക് പരാജയത്തെ മായ്ച്ചുകളയാനും പുതിയ പ്രത്യയശാസ്ത്ര പങ്കാളിത്തം ഉയർത്തിക്കാട്ടാനുമുള്ള ശ്രമമാണ് ഇതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.
തുർക്കി-ബംഗ്ലാദേശ് പാർലമെന്ററി ഫ്രണ്ട്ഷിപ്പ് ഗ്രൂപ്പ് ചെയർപേഴ്‌സൺ മെഹ്മെത് ആകിഫ് യിൽമാസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ധാക്കയിലെത്തിയത്. ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളും നടന്നു.













