
വാഷിങ്ടൺ: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സ്വരച്ചേർച്ചയില്ലെന്ന് റിപ്പോർട്ട്. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നെതന്യാഹുവിന് ക്ഷണമില്ലെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രധാനമന്ത്രിയെ രൂക്ഷമായി ആക്ഷേപിക്കുന്ന വിഡിയോ ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. നെതന്യാഹുവിന് ക്ഷണം ലഭിച്ചില്ലെന്ന് ‘ടൈംസ് ഓഫ് ഇസ്രായേലാണ് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വെളിപ്പെടുത്തിയത്.
ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമത്തിലാണ് നെതന്യാഹു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലും യുഎസ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാനായി യുഎസിലെത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഗാസയിലെ യുദ്ധക്കുറ്റങ്ങൾക്ക് നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറത്തിറക്കിയിരുന്നു.
രണ്ടു പേരെയും അറസ്റ്റ് ചെയ്യില്ലെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും യാത്രയ്ക്കിടെ മറ്റേതെങ്കിലും രാജ്യങ്ങളിൽ അടിയന്തര ലാൻഡിങ് വേണ്ടിവരുമോ എന്ന ഭയത്തെ തുടർന്ന് യാത്ര ചെയ്തേക്കില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, അർജന്റീന പ്രസിഡന്റ് ഹാവിയർ മിലൈ, എൽസാൽവദോർ പ്രസിഡന്റ് നായിബ് ബുകേലെ, ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാൻ, ചിലി മുൻ പ്രസിഡന്റ് ജെയിർ ബോൽസനാരോ എന്നിവർക്കെല്ലാം ട്രംപ് ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്.
Banjamin Netanyahu not invited to Trump inauguration












