
കൊൽക്കത്ത: ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിക്ക് സമീപമുള്ള ഭൂഗർഭ സംഭരണികളിൽ നിന്ന് 1.4 കോടി രൂപ വിലമതിക്കുന്ന നിരോധിത കഫ് സിറപ്പ് പിടികൂടിയതായി റിപ്പോർട്ട്. ബംഗാളിലെ നാദിയ ജില്ലയിൽ നിന്നാണ് പിടികൂടിയത്. നിരോധിത കഫ് സിറപ്പായ ഫെൻസഡിലിന്റെ 62,200 കുപ്പികളാണ് അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) കണ്ടെടുത്തതെന്നും പറയുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് മജ്‌ദിയ ടൗണിനടുത്തുള്ള നഘാട്ടയിൽ ഫെൻസഡിൽ കുപ്പികൾ വൻ തോതിൽ ഒളിപ്പിച്ചിട്ടുള്ളതായി രഹസ്യ വിവരം ലഭിച്ചിരുന്നു.
തുടര്‍ന്ന് തുങ്കി അതിര്‍ത്തി ഔട്ട്‌പോസ്റ്റിലെ ബിഎസ്എഫ് ഉദ്യോഗസ്ഥരും ലോക്കൽ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മരുന്ന് കുപ്പികൾ പിടിച്ചെടുത്തത്. രണ്ട് ടാങ്കുകൾ പുല്ലുകൾ വളര്‍ന്ന് മൂടിയ നിലയിലായിരുന്നു. ടാങ്കുകളിൽ ഫെൻസഡിൽ കുപ്പികൾ പെട്ടികളിലാക്കി സൂക്ഷിച്ച നിലയിലാണ് കണ്ടെടുത്തത്. പിടിച്ചെടുത്ത മരുന്ന് കുപ്പികൾ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്ന് വരികയാണ്.
Banned cough syrup seized from India bangladesh border












