ഗാസ സിറ്റി: ഗാസയിൽ സമാധാന കരാർ ലംഘിച്ച് ആക്രമണം നടത്താൻ സൈന്യത്തിന് നിർദേശം നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നാണ് നെതന്യാഹുവിന്റെ ആരോപണം. ഹമാസ് മൃതദേഹം കൈമാറിയതിലെ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. ഇന്നലെ കൈമാറിയത് രണ്ട് വർഷം മുമ്പ് കൈമാറിയ ബന്ദിയുടെ മൃതദേഹഭാഗമെന്നാണ് ആരോപണം. കസ്റ്റഡിയിൽ ഉള്ള മൃതദേഹം കൃത്രിമമായി കുഴിച്ചുമൂടി പുറത്തെടുത്തു ഹമാസ് തെറ്റിദ്ധരിപ്പിച്ചു എന്നാണ് ഇസ്രായേൽ വാദം. ഇതാണ് ഉടനടി ആക്രമണത്തിന് ഉത്തരവിടാൻ കാരണമെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഇതോടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മുൻകൈ എടുത്ത് നടപ്പാക്കിയ ഗാസ സമാധാന കരാർ തകരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
‘ഉടനടി’ ശക്തമായ ആക്രമണം നടത്താനാണ് നെതന്യഹു ഉത്തരവിട്ടത്. എന്നാൽ ആക്രമണം എപ്പോൾ, എവിടെയാണ് നടക്കാൻ പോകുന്നതെന്ന് വ്യക്തമല്ല. ഗാസയിൽ ബന്ദിയാക്കപ്പെട്ട 13 പേരുടെ മൃതദേഹങ്ങൾ വിട്ടുനൽകിയില്ലെന്നും ഹമാസ് കരാർ ലംഘിച്ചതായും ഇസ്രയേൽ ആരോപിച്ചു.
ഇസ്രയേല്‍ നൽകുന്ന തിരിച്ചടിക്ക് എങ്ങനെയെന്ന് തീരുമാനിക്കാൻ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരെ അടിയന്തര യോഗം വിളിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഗാസയ്ക്കുള്ള മാനുഷിക സഹായം നിർത്തലാക്കുക, ഗാസയിലെ സൈനിക നിയന്ത്രണം കടുപ്പിക്കുക, ഹമാസ് നേതാക്കൾക്കെതിരെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങൾ വർധിപ്പിക്കുക എന്നിവയാണ് പരിഗണനയിലുള്ള മാർഗങ്ങളെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് മൃതദേഹങ്ങൾ തിരയുന്നത് ശ്രമകരമാണെന്ന് ഹമാസ് പറഞ്ഞു. ഇസ്രായേലിൻ്റെ ആരോപണങ്ങൾ ഹമാസ് നിഷേധിച്ചു. ഇസ്രായേൽ ബോംബിങ് മൃതദേഹങ്ങൾ തെരഞ്ഞെടുക്കുന്നതിനെ ദുർഘടമാക്കിയെന്നും ഇസ്രയേലാണ് വെടിനിർത്തൽ ധാരണകൾ ലംഘിച്ചതെന്നുമാണ് ഹമാസ് വാദം.
















