
തിരുവനന്തപുരം : എംആർ അജിത്ത് കുമാർ പൊലീസ് മേധാവിയാകാനുള്ള സാധ്യത തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാന സർക്കാർ പൊലീസ് മേധാവിയെ നിയമിക്കുന്നതിന് നൽകിയ ആറ് ഉദ്യോഗസ്ഥരുടെ പട്ടികയിൽ നിന്നും ചുരുക്കപ്പട്ടിക തയ്യാറാക്കാനിരിക്കവെയാണ് വിഷയത്തിൽ ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം. മന്ത്രി വിളിച്ചാൽ ഫോൺ എടുക്കാത്ത ഒരാൾ എങ്ങനെ പൊലീസ് മേധാവിയാകുമെന്ന് ചോദിച്ച ബിനോയ് വിശ്വം ആർഎസ്എസ് നേതാക്കളുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയ ആളാണ് എംആർ അജിത്ത് കുമാറെന്നും പറഞ്ഞു. എന്തിന് വേണ്ടിയാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത് എന്ന കാര്യത്തിൽ ഇന്നും വ്യക്തതയില്ലെന്നും അതിനാൽ അങ്ങനെ ഒരാൾ പൊലീസ് മേധാവിയാകാൻ സാധ്യതയില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
സംസ്ഥാന സർക്കാർ യുപിഎസ്‌സിക്ക് ആറുപേരുടെ പ്രാഥമിക പട്ടിക സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ കാലാവധി 2025 ജൂണ്‍ 31 അവസാനിക്കാനിരിക്കെ തയ്യാറാക്കി നേരത്തെ കൈമാറിയിരുന്നു. നിതിന്‍ അഗര്‍വാൾ, രവഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിതന്‍, എം ആര്‍ അജിത് കുമാര്‍ എന്നിവരാണ് പട്ടികയിലുള്ളത്. സംസ്ഥാന പൊലീസ് മേധാവി പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഉദ്യോഗസ്ഥരിൽ എം ആർ അജിത് കുമാർ ഒഴികെയുള്ളവരുടെ പേരിൽ മേൽവിലാസമില്ലാത്ത വ്യാപക പരാതികൾ യുപിഎസ്‌സിക്ക് ലഭിച്ചിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്വരാജിന്റെ പരാജയം ഗൗരവമായി തന്നെയാണ് പാർട്ടി കാണുന്നത്. ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണ് സ്വരാജ് എന്നും തിരഞ്ഞെടുപ്പിൽ എൽഡിഎഫ് രാഷ്ട്രീയമായിട്ടാണ് പോരാടിയത് എന്നും ബിനോയ് വിശ്വം പറഞ്ഞു. തന്നെ കുറിച്ച് പറഞ്ഞ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമലാ സദാനന്ദന്റെയും എറണാകുളം ജില്ല സെക്രട്ടറി കെഎം ദിനകരന്റെയും ശബ്ദരേഖയെ കുറിച്ച് അവർക്ക് ഒരു പാളിച്ച പറ്റിയെങ്കിൽ അത് തിരുത്താൻ സഹായിക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. അതേസമയം സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച അടൂർ പ്രകാശിന്റെ നിലപാടിനെയും അദ്ദേഹം പരിഹസിച്ചു.