
ആലപ്പുഴ: ഇരുപത്തിയൊന്നുകാരനായ മകനെ കഞ്ചാവ് കേസില്‍ പിടികൂടിയ സംഭവത്തില്‍ യു.പ്രതിഭ എംഎല്‍എയ്ക്ക് പിന്തുണ അറിയിച്ച് ബിജെപി നേതാവ് ബിപിന്‍ സി.ബാബു. അടുത്തിടെയാണ് ബിപിന്‍ സിപിഎം വിട്ടത്.
പ്രതിഭയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ഫേസ്ബുക്കില്‍ കുറിപ്പിട്ടാണ് ബിപിന്‍ പിന്തുണ അറിയിച്ചത്. അമ്മ എന്ന നിലയില്‍ പ്രതിഭയുടെ വികാരത്തെ മാനിക്കണമെന്ന് ബിപിന്‍ പറഞ്ഞു.
ബിപിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയമുള്ളവരേ, രണ്ട് ദിവസം ആയി ദൃശ്യ മാധ്യമങ്ങളില്‍ കൂടെ ഒരു അമ്മയെയും മകനെയും തേജോവധം ചെയ്തു കൊണ്ടിരിക്കുകയാണ്. ഒന്‍പത് കുട്ടികളുടെ ഭാവി ആണ് ഇതില്‍ കൂടെ നിങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ആ കുഞ്ഞുങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മാനസികാവസ്ഥ എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ ? കുഞ്ഞുങ്ങളുടെ കയ്യില്‍നിന്ന് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടേല്‍ തന്നെ ഒരു അമ്മ എന്ന നിലയില്‍ അവരുടെ വികാരത്തെ മാനിക്കണമായിരുന്നു.
അവര്‍ വിശ്വസിക്കുന്ന പ്രസ്ഥാനവും യാതൊരു രീതിയിലും അവര്‍ക്ക് പിന്തുണ നല്‍കിയില്ല. അവരെ വളഞ്ഞിട്ട് ആക്രമിച്ച രീതി തികച്ചും അപലപനീയമാണ്. എന്തെങ്കിലും സാഹചര്യത്തില്‍ അവരില്‍ തെറ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തി അവരെ നല്ലതിലേക്ക് നയിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. നാളെയുടെ വാഗ്ദാനങ്ങള്‍ ആണ് അവര്‍. ഇങ്ങനെ ഒരു സാഹചര്യത്തില്‍ കൂടെ നില്‍ക്കേണ്ടവര്‍ പോലും കൂടെ നിന്നില്ല. നാളെയെ കുറിച്ച് ചിന്തിക്കുന്ന ദേശിയതയിലേക്ക് ഞാന്‍ പ്രിയപ്പെട്ട എംഎല്‍എയെ സ്വാഗതം ചെയ്യുന്നു.
പ്രതിഭയുടെ മകന്‍ കനിവ് ഉള്‍പ്പെടെയുള്ള 9 അംഗ സംഘത്തെ കഴിഞ്ഞ ദിവസമാണ് കഞ്ചാവ് ഉപയോഗിച്ചതിന് പിടിച്ചതും കേസെടുത്തതും. മകനെ ന്യായീകരിച്ച് അതേദിവസം തന്നെ പ്രതിഭ ഫേസ്ബുക്ക് ലൈവ് ഇട്ടിരുന്നു. മകന്‍ തെറ്റൊന്നും ചെയ്തില്ലെന്നായിരുന്നു പ്രതിഭ പ്രതികരിച്ചത്. പിന്നാലെയാണ് കേസെടുത്ത വിവരവും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത വാര്‍ത്തയും എത്തിയതും.
സംഭവത്തില്‍ സിപിഎമ്മിലെ ഒരു നേതാവും പ്രതിഭയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നില്ല. ഇതിനിടെ പ്രതിഭയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ബി. ഗോപാലകൃഷ്ണന്‍ പരസ്യമായി രംഗത്തെത്തി. പ്രതിഭയ്ക്ക് എതിരായ സൈബര്‍ ആക്രമണം ജുപ്സാവഹമെന്നായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണം.
സിപിഎം നേതൃത്വത്തിന്റെ അറിവോടെ കഞ്ചാവ് കേസില്‍ അവരുടെ മകനെ കുടുക്കിയതോ കുടുങ്ങിയതോ ആണെന്ന് ഉറച്ചു വിശ്വസിക്കുന്നതായും ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. വളഞ്ഞിട്ട് സൈബര്‍ ആക്രമണം നടത്തി മാനസികമായി പീഡിപ്പിക്കുന്ന രീതിയോട് യോജിക്കാന്‍ ആവില്ലെന്നും ഇതിന്റെ പിന്നില്‍ ചരട് വലിച്ചത് കമ്മ്യൂണിസ്റ്റ് സാഡിസമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇതിനു പിന്നാലെയാണ് ബിപിന്‍ എത്തിയതെന്നതും ശ്രദ്ധേയം.















