
തിരുവന്തപുരം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിനെ പണം കൊണ്ട് നേരിടാനൊരുങ്ങി ബിജെപി. വിജയ സാധ്യതയുള്ള പ്രദേശങ്ങളിൽ കൂടുതൽ പണം ഒഴുക്കി സീറ്റ് ഉറപ്പിക്കാനാണ് ബിജെപി നേതൃത്വത്തിൻ്റെ ലക്ഷ്യം. ജയ സാധ്യതയുള്ള കോർപ്പറേഷൻ വാർഡുകളിൽ 10 മുതൽ 20 ലക്ഷം വരെ ചിലവഴിക്കാനാണ് നീക്കം. പഞ്ചായത്ത് വാർഡുകളിൽ മൂന്നു മുതൽ അഞ്ച് ലക്ഷം രൂപ വരെ, നഗരസഭാ വാർഡുകളിൽ അഞ്ചു മുതൽ 10 ലക്ഷം രൂപ വരെയും ഭരണം ലഭിക്കാൻ സാധ്യതയുള്ള പഞ്ചായത്തുകളിൽ 10 ലക്ഷം രൂപ അധികമായി നൽകാനും തീരുമാനമുണ്ട്.
പതിനായിരം വാർഡുകളിൽ ബി ജെ പി വിജയിക്കുമെന്നും 25 നഗരസഭകളിൽ ഭരണം ഉറപ്പാണെന്നും 400 ഗ്രാമപഞ്ചായത്തുകൾ പിടിച്ചെടുക്കുമെന്നും ദേശീയ നേതൃത്വത്തിന് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉറപ്പ് നൽകിയിട്ടുണ്ട്. തൃശ്ശൂർ കോർപ്പറേഷനും തിരുവനന്തപുരം കോർപ്പറേഷനും പിടിച്ചെടുക്കുമെന്നാണ് രാജീവ് ചന്ദ്രശേഖർ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഇതിനായി വേതനം നൽകി ആളുകളെ ചുമതലപ്പെടുത്താനാണ് നീക്കം ഓരോ മേഖലയിലും പ്രവർത്തനം ഏകോപിപ്പിക്കുന്നവർക്ക് മുപ്പതിനായിരം രൂപ പ്രതിമാസ ശമ്പളം നൽകും.
തെരഞ്ഞെടുപ്പിൽ സാമൂഹ്യ മാധ്യമങ്ങൾ കൈകാര്യം ചെയ്യാൻ പ്രൊഫഷണൽ ടീമിനെയാണ് രംഗത്ത് ഇറക്കുന്നത്. അരലക്ഷം മുതൽ ഒന്നര ലക്ഷം രൂപ ശമ്പളത്തിലാണ് ജീവനക്കാരെ സജ്ജീകരിച്ചിരിക്കുന്നത്. 60 അംഗ സോഷ്യൽ മീഡിയ സംഘത്തിനാണ് ദൗത്യത്തിന്റെ പ്രധാന ചുമതല. അതേസമയം സംസ്ഥാന ബിജെപിയിൽ ധൂർത്തെന്ന ആരോപണവും രാജീവ് ചന്ദ്രശേഖരനെതിരെ പാർട്ടിയിൽ തന്നെയുള്ള എതിർ ചേരിക്കാർ ഉയർത്തുന്നുണ്ട്.
സംസ്ഥാന കമ്മിറ്റിയുടെ പ്രതിമാസ ചെലവ് കുത്തനെ കൂടിയെന്നും 30 ലക്ഷത്തിൽ നിന്നും ഒന്നരക്കോടിയിലേറെ രൂപയിലേക്കാണ് ചെലവ് ഉയർന്നിരിക്കുന്നതെന്നുമാണ് ആരോപണം. ഒന്നേകാൽ ലക്ഷം രൂപവരെ ശമ്പളം വാങ്ങുന്ന ജീവനക്കാർ ഉണ്ട്. നേതാക്കളുടെ യാത്രകൾ വിമാനത്തിലാണ്. നേതാക്കന്മാർ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസം പതിവാണ് എന്നും ആരോപണവും പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഉയരുന്നുണ്ട്.