
മൈസൂരു: കർണാടകയിൽ ദസറ ഉദ്ഘാടനത്തിന് എത്തുന്ന അതിഥിയുടെ പേരിൽ വിവാദമുണ്ടാക്കി ബിജെപി. ഇൻ്റർനാഷണൽ ബുക്കർ പ്രൈസ് ജേതാവും കന്നഡ എഴുത്തുകാരിയുമായ ബാനു മുഷ്‌താഖിനെ നിശ്ചയിച്ചതിലാണ് എതിർപ്പുമായി ബിജെപി എത്തിയത്. ഇസ്ലാം മതവിശ്വാസിയായ ഒരാൾ ഹെെന്ദവരുടെ മതപരമായ ചടങ്ങ് ഉദ്ഘാടനംചെയ്യുന്നത് ശരിയല്ലെന്നാണ് ബിജെപി നേതാക്കളുടെ വാദം. ദസറ ബാനു മുഷ്‌താഖ് ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് പ്രഖ്യാപിച്ചത്.
കർണാടകത്തിൽനിന്നുള്ള ആദ്യ ബുക്കർ പ്രൈസ് ജേതാവാണ് എഴുത്തുകാരിയും ആക്‌ടിവിസ്റ്റും അഭിഭാഷകയുമായ ബാനു മുഷ്‌താഖ്. കർണാടകയിലെ ഹസ്സനിൽ നിന്നുള്ള എഴുത്തുകാരിയായ ബാനു മുഷ്‌താഖിൻറെ സാഹിത്യകൃതിയായ ‘ഹൃദയ ദീപ’യാണ് ബുക്കർ സമ്മാനം നേടിയത്. ” കർണാടകയിൽ നിന്നുള്ള ഒരു വനിതാ എഴുത്തുകാരിക്ക് ഈ ബഹുമതി ലഭിച്ചത് ഞങ്ങൾക്ക് അഭിമാനവും സന്തോഷവുമാണ്. കർഷക സംഘടനകൾ, കന്നഡ പ്രക്ഷോഭങ്ങൾ, പുരോഗമന പ്രസ്ഥാനങ്ങൾ എന്നിവയുമായി ബാനു മുഷ്താഖിന് ബന്ധമുണ്ടായിരുന്നു. ദസറ ഉദ്ഘാടനം ചെയ്യാൻ ഒരു സ്ത്രീയെ ക്ഷണിച്ചത് ശ്രദ്ധേയമാണ്,” മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. “ഞാൻ അവരോട് വ്യക്തിപരമായി സംസാരിച്ചു. ഞങ്ങളുടെ ജില്ലാ ഭരണകൂടം പൂർണ്ണ ബഹുമതികളോടെ ബാനു മുഷ്താഖിന് ഔദ്യോഗിക ക്ഷണം നൽകും,” അദ്ദേഹം പറഞ്ഞു.
മുൻ ബിജെപി എംപി പ്രതാപ് സിംഹ, മുഷ്താഖിന്റെ നേട്ടങ്ങളെ ബഹുമാനിക്കുന്നതായും എന്നാൽ മൈസൂരുവിലെ ദസറ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാൻ അവരെ ഏൽപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ എതിർക്കുന്നതായും പ്രതികരിച്ചു.