കെനിയ വാഹനാപകടം: മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിൽ ഇന്നെത്തിക്കും

കൊച്ചി: കെനിയയില്‍ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയില്‍ എത്തിക്കും. ഖത്തര്‍ പ്രവാസികളായ തിരുവല്ല സ്വദേശിനി ഗീത ഷോജി(58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ (8), മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര വയസ്) എന്നിവരുടെ മൃതദേഹങ്ങളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കുന്നത്. പിന്നീട് സ്വന്തം നാടുകളിലേയ്ക്ക് മൃതദേഹങ്ങൾ കൊണ്ടുപോകാനാണ് തീരുമാനം. ഇന്നലെയാണ് മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് കൊണ്ടുവരുന്നതിന് നെയ്‌റോബി അധികൃതരുടെയും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതരുടേയും അനുമതി ലഭിച്ചത്.

അപകടത്തിൽ പരിക്കേറ്റ കൂടെയുണ്ടായിരുന്ന കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതി ഭേദമായ സാഹചര്യത്തിലാണ് അവര്‍ക്കൊപ്പം മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് എത്തിക്കുന്നത്. മരിച്ച ഗീതയുടെ മക്കള്‍ കൊച്ചിയിലാണ് താമസിക്കുന്നത്. അതിനാൽ മൃതദേഹം കൊച്ചിയില്‍ തന്നെയായിരിക്കും സംസ്‌കരിക്കുക. മൂവാറ്റുപുഴ സ്വദേശി ജസ്‌നയുടേയും മകളുടേയും മൃതദേഹം സ്വദേശമായ പേഴക്കാപ്പള്ളിലേയ്ക്ക് കൊണ്ടും. പാലക്കാട് സ്വദേശിനി റിയ ആനിന്റേയും മകളുടേയും മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

ഖത്തറില്‍ നിന്നും 28 അംഗ ഇന്ത്യന്‍ പ്രവാസി സംഘം ബലിപെരുന്നാള്‍ ദിനമായ ജൂണ്‍ ആറിനാണ് കെനിയയിലേക്ക് അവധി ആഘോഷിക്കുന്നതിനായി പോയത്. കേരളത്തിന് പുറമേ തമിഴ്‌നാട്, ഗോവ, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു ഉണ്ടായിരുന്നത്. ഖത്തറിലെ സ്വകാര്യ ട്രാവല്‍ ഏജന്‍സിയുടെ പാക്കേജ് മുഖേന രണ്ട് ടൂറിസ്റ്റ് ഗൈഡുമാർക്കൊപ്പമായിരുന്നു യാത്ര. കെനിയയിലെ പ്രശസ്തമായ വന്യജീവി സഞ്ചാര കേന്ദ്രമായ മസായ്മാര സന്ദര്‍ശിച്ച ശേഷം ന്യാഹുരുവിലെ വെള്ളച്ചാട്ടം കാണുന്നതിനായി പോകുന്നതിനിടെ ജൂണ്‍ ഒന്‍പതിന് പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇവർ സഞ്ചരിച്ച ബസ് പത്ത് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

More Stories from this section

family-dental
witywide