
സാവോപോളയില്‍ നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയ ബ്രസീല്‍ ദമ്പതികളിൽ നിന്ന് കൊക്കെയ്ന്‍ ഗുളികകള്‍ പിടിച്ചെടുത്തു. ലൂക്കാസ, ബ്രൂണ എന്നിവരാണ് കൊക്കെയ്ന്‍ ഗുളികകള്‍ വിഴുങ്ങി കൊച്ചിയിലെത്തിയത്. 50 ഗുളികകൾ വീതം ഓരോരുത്തരും വിഴുങ്ങിയതെന്നാണ് സംശയം. എറണാകുളത്ത് വെച്ച് ഡിആര്‍ഐ ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരില്‍ നിന്ന് ഇതുവരെ 70 ഗുളികകള്‍ പുറത്തെടുത്തു. 10 കോടി രൂപയിലേറെ വിലയുള്ള കൊക്കെയ്ന്‍ ഇവരുടെ ശരീരത്തില്‍ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരത്ത് ലഹരി എത്തിക്കാനാണ് പ്രതികള്‍ ലക്ഷ്യം. ഇതുവരെ 70 ഓളം കൊക്കെയ്ന്‍ ഗുളികകളാണ് പുറത്തെടുത്തത്. ഇനിയും 30ല്‍ അധികം ക്യാപ്‌സ്യൂളുകള്‍ പുറത്തെടുക്കാനുണ്ട്. കേസിൽ അന്വേഷണ സംഘം നല്‍കുന്ന സൂചന പ്രകാരം 10 കോടി രൂപയിലേറെ വിലയുള്ള ലഹരിയാണ് ഇരുവരും ചേര്‍ന്ന് കടത്താന്‍ ശ്രമിച്ചത്.
അന്വേഷണത്തിൽ ദമ്പതികൾ തിരുവനന്തപുരത്ത് ഹോട്ടല്‍ റൂം ബുക്ക് ചെയ്തതിന്റെ വിവരങ്ങളും കണ്ടെത്തി. വിമാനമിറങ്ങി തിരുവനന്തപുരത്ത് എത്തി ലഹരി കൈമാറ്റം ചെയ്യാനായിരുന്നു ഇരുവരുടെയും പദ്ധതി. ഇവരുടെ ഫോണ്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണ്.കൃത്യമായ സൂചനയുടെ അടിസ്ഥാനത്തിലാണ് ലൂക്കാസ, ഭാര്യ ബ്രൂണ എന്നിവരെ ഡിആർഐ പിടികൂടിയത്.