
വാഷിംഗ്ടൺ : യുഎസിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയുടെ എഞ്ചിനീയറിംഗ് കെട്ടിടത്തിൽ ശനിയാഴ്ച നടന്ന വെടിവയ്പ്പിലെ പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ടുപേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കസ്റ്റഡിയിലുള്ള പ്രതി 24 വയസ്സുള്ള ബെഞ്ചമിൻ എറിക്‌സണാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
എറിക്‌സൺ നിലവിൽ വാഷിംഗ്ടൺ ഡിസിയിലാണ് താമസിക്കുന്നതെന്നും അവിടെ ഇയാൾ 2023 ൽ “സ്റ്റേറ്റ്ഹുഡ്” പാർട്ടി അഫിലിയേഷനുമായി വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്തിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. 2020 ൽ വിസ്കോൺസിനിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. ഇയാൾ മൂന്നുവർഷം സൈന്യത്തിൻ്റെ ഭാഗമായിരുന്നുവെന്നും സ്ഥിരീകരണം വന്നിട്ടുണ്ട്. “ബെഞ്ചമിൻ ഡബ്ല്യു എറിക്‌സൺ 2021 മെയ് മുതൽ 2024 നവംബർ വരെ റെഗുലർ ആർമിയിൽ ഒരു ഇൻഫൻട്രിമാൻ (11B) ആയിരുന്നു. അദ്ദേഹത്തെ എവിടെയും വിന്യാസിച്ചിരുന്നില്ല, കൂടാതെ സ്പെഷ്യലിസ്റ്റ് റാങ്കിൽ സൈന്യം വിട്ടതായിരുന്നു.” സൈനിക വക്താവ് എൽടിസി റൂത്ത് കാസ്ട്രോ എറിക്‌സണിന്റെ സൈനിക സേവനത്തിന്റെ നൽകിയ വിശദാംശങ്ങൾ ഇങ്ങനെ.
പ്രാഥമികവിവരങ്ങൾ അനുസരിച്ച് എറിക്‌സണിനെതിരെ നേരത്തെ കേസുകളോ ക്രിമിനൽ റെക്കോർഡുകളോ ഇല്ലായിരുന്നവെന്നാണ് വിവിധ മാധ്യമ റിപ്പോർട്ടുകൾ. അതേസമയം, പ്രതിയുടെ മാനസികാരോഗ്യ ചരിത്രത്തെക്കുറിച്ച് വിശദമായ അന്വേഷണം നിയമപാലകർ നടത്തുന്നുണ്ട്. എറിക്സണും ബ്രൗൺ യൂണിവേഴ്സിറ്റിയും തമ്മിലുള്ള ബന്ധവും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.
Brown University shooting: Suspect identified as 24-year-old Benjamin Erickson















